പയ്യോളി: ദേശീയപാത പയ്യോളിയിൽ ടൂറിസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. അപകടത്തിൽ കുഞ്ഞടക്കം രണ്ടുപേർക്ക് പരിക്കേറ്റു. കുറ്റ്യാടി തീക്കുനി സ്വദേശിനി നടുവിലക്കണ്ടി ജസ്ന (24) യാണ് മരിച്ചത്. ഭർത്താവ് ചേരാപുരം കുളങ്ങരത്താഴ ഇല്ലത്ത് ഷംസീറിനും മകൻ ഷെഹസിൻ അബ്ദുള്ള (1) യ്ക്കുമാണ് പരുക്കേറ്റത്.
വൈകീട്ട് 6.15 ഓടെ തീർഥ ഇൻ്റർനാഷണൽ ഹോട്ടലിന് സമീപമായിരുന്നു നാടിനെ നടുക്കിയ സംഭവം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിന് പുറകിൽ അതേ ദിശയിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ചായിരുന്നു അപകടം. ശക്തമായ ഇടിയിൽ റോഡിലേക്ക് തെറിച്ചു വീണ യുവതിയുടെ തലയിലൂടെ അതേ ബസ്സിന്റെ മുൻചക്രം കയറിയിറങ്ങി. യുവതി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
അപകടത്തിൽ പരിക്കേറ്റ കുഞ്ഞിനെയും പിതാവിനെയും നന്തി സഹാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരൂരിൽ നിന്നും വിവാഹ പാർട്ടിയുമായി വരികയായിരുന്ന ‘എക്സ്ഡ്രൈവ്’ യാക്കുസ എന്ന ടൂറിസ്റ്റ് ബസ്സാണ് അപകടമുണ്ടാക്കിയത്. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പയ്യോളി പോലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്.