നരിക്കുനി: കൊടുവള്ളി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളിലായി പതിനാലോളം പഞ്ചായത്തുകളിലും, കൊടുവള്ളി മുനിസിപ്പാലിറ്റിയിലും ആപത്തുവേളകളിൽ ഓടിയെത്തുന്ന നരിക്കുനി അഗ്നിരക്ഷാസേനയുടെ ആസ്ഥാനത്തിന്റെ ശോച്യവസ്ഥയ്ക്ക് പരിഹാരമാകുന്നു. കെട്ടിടനിർമ്മാണത്തിന് രണ്ടരക്കോടി രൂപയ്ക്കുള്ള പ്രവൃത്തിക്കാണ് അനുമതിയായത്.
2010-ൽ നരിക്കുനി ചെമ്പക്കുന്നിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഓഫീസ് കെട്ടിടത്തിൽ സൗകര്യങ്ങൾ പരിമിതമായിരുന്നു. ഒന്നര വർഷത്തോളം പഞ്ചായത്താണ് വാടക നൽകിപ്പോന്നത്. അഗ്നിരക്ഷാ സേനാംഗങ്ങളും ഹോംഗാർഡുകളും ഉൾപ്പെടെയുള്ള മുപ്പത്തിയഞ്ചോളം ജീവനക്കാർക്ക് മതിയായ വിശ്രമത്തിനുപോലും സൗകര്യമില്ലാത്ത വാടകക്കെട്ടിടത്തിലാണ് ഇപ്പോഴും നരിക്കുനി അഗ്നിരക്ഷാ നിലയം പ്രവർത്തിക്കുന്നത്. 15 വർഷം മുൻപ് ആരംഭിച്ച സ്റ്റേഷന് സ്വന്തമായി കെട്ടിടമെന്നത് അന്ന് മുതലുള്ള വാഗ്ദാനമായിരുന്നു.
2010-15 ലെ നരിക്കുനി പഞ്ചായത്ത് ഭരണസമിതി നാട്ടുകാരുടെ സഹകരണത്തോടെ കൽക്കുടുമ്പിൽ 18 സെന്റ് സ്ഥലം വാങ്ങി സർക്കാരിന് കൈമാറിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് ഓരോ വർഷവും ഭരണാനുമതി കാത്തു കിടന്നു. അഗ്നിരക്ഷാനിലയത്തിന് പുതിയ കെട്ടിടം പണിയാൻ ഫണ്ട് അനുവദിക്കണമെന്ന് കഴിഞ്ഞ നിയമസഭയിൽ മുൻ എംഎൽഎ എം.കെ മുനീർ ആവശ്യപ്പെട്ടിരുന്നു.