മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മരണം. കാട്ടിക്കുളം പുളിമൂടുകുന്ന് മിച്ചഭൂമിയിൽ താമസിക്കുന്ന രാജു (65) ആണ് മരിച്ചത്. തിരുനെല്ലി കാട്ടിക്കുളത്തുവെച്ചുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനിരിക്കേയാണ് ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്.
ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് ആക്രമണം. തോട്ടം തൊഴിലാളിയായിരുന്നു രാജു. വനപാലകരും നാട്ടുകാരും ചേർന്ന് ആനയെ തുരത്തുന്നതിനിടെയാണ് സംഭവം. തോട്ടത്തിൽ ജോലി ചെയ്തിരുന്ന രാജു ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. രാവിലെ അഞ്ചരയോടെ വെള്ളാഞ്ചേരി പ്രദേശത്തിറങ്ങിയ കാട്ടാന പ്രദേശത്ത് മണിക്കൂറുകളോളം ഭീതിപരത്തി. ആനയെ പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കാടുകയറ്റി. ആശുപത്രിക്ക് മുൻപിൽ നാട്ടുകാർ പ്രതിഷേധിച്ചു.