ന്യൂഡൽഹി: ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ റെയിൽവേ കർശ്ശന നടപടി ആരംഭിച്ചു. ജൻ വിശ്വാസ്-2026 നിയമപ്രകാരം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ പിഴ 250 രൂപയായിരുന്നത് 500 രൂപയാക്കി ഉയർത്തി. ഇതുൾപ്പെടെ വിവിധ നിയമലംഘനങ്ങൾക്ക് യാത്രക്കാർ അടയ്ക്കേണ്ട തുകയും ഗണ്യമായി വർദ്ധിപ്പിച്ചു.
പുതിയ നിരക്കനുസരിച്ച് ജനറൽ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടാൽ കുറഞ്ഞത് 570 രൂപയാണ് ഇനി പിഴയായി അടയ്‌ക്കേണ്ടത്. മുൻപ് ഇത് 320 രൂപയായിരുന്നു. ശനിയാഴ്ച മുതൽ ട്രെയിനുകളിലെ ടിക്കറ്റ് പരിശോധകർ പുതുക്കിയ പിഴനിരക്ക് ഈടാക്കി തുടങ്ങിയിട്ടുണ്ട്. ടിക്കറ്റില്ലാ യാത്രകൾ കുറയ്ക്കുകയും റെയിൽവേയുടെ വരുമാന നഷ്ടം തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി കർശ്ശനമാക്കിയത്.
• വർദ്ധിപ്പിച്ച തുക: ബ്രാക്കറ്റിൽ പഴയ തുക
• പുകവലിച്ചാൽ ഇനി 2000 രൂപ (200 രൂപ).
• യാചകവൃത്തി പിടിച്ചാൽ 2000 രൂപ (പിഴ കുറവ്).
• അനധികൃതമായി റയിൽവേ സ്റ്റേഷനിൽ പ്രവേശിച്ചാൽ 5000 രൂപ വരെ (1000 രൂപ).
• സ്ത്രീ യാത്രക്കാരുടെ റിസർവ് ഇടത്തിൽ പ്രവേശിച്ചാൽ 2500 മുതൽ 5000 രൂപ (500 രൂപ).
• മദ്യപിച്ചുള്ള യാത്ര 1000 രൂപയും സാമൂഹിക സേവനവും.
• ടിക്കറ്റില്ലാ പിഴ (ചുരുങ്ങിയത്): മെയിൽ/എക്സ്പ്രസ്
• ജനറൽ കോച്ച് (50 കി.മീറ്റർ വരെ)- 320 രൂപ- 570
• സിറ്റിങ് റിസർവ്ഡ് (50 കി.മിറ്റർ)- 335 രൂപ- 585
• സ്ലീപ്പർ (200 കി.മിറ്റർ)- 530 രൂപ- 780
• എ.സി. ചെയർകാർ (150 കി.മീറ്റർ)- 765 രൂപ- 1025.
• തേർഡ് എ.സി. (300 കി.മിറ്റർ)- 1480 രൂപ- 1525.
• സെക്കൻഡ് എ.സി. (300 കി.മിറ്റർ)- 2070 രൂപ- 2070.