തൃശൂർ: തൃശൂരിൽ ജനവാസമേഖലയിൽ ആനയിടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. വിയ്യൂരിൽ ഇന്ന് രാവിലെയാണ് സംഭവം. കൊല്ലത്ത് നിന്ന് ഫോട്ടോഷൂട്ടിനായി രണ്ടു ദിവസം മുൻപ് എത്തിച്ച ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടര കിലോമീറ്ററോളം ഓടിയ ആന ഒരു കാറും, ഓട്ടോറിക്ഷയും കുത്തിമറിച്ചു.
ഒരു സ്ത്രീ ഓടിച്ചിരുന്ന കാറായിരുന്നു കുത്തിമറിച്ചത്. ആക്രമണം നടത്തിയ സമയം കാറിനുള്ളില്‍ കുടുങ്ങിയ സ്ത്രീയും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഏഴ് വാഹനങ്ങള്‍ ആന തകര്‍ത്തിട്ടുണ്ട്. പത്തോളം വീടുകള്‍ക്ക് നാശമുണ്ടാക്കി. നിര്‍മ്മാണത്തിലുള്ള ഒരു വീടിന്റെ മതിലും തകര്‍ത്തു.
പിന്നീട് ഒരു വീടിന്റെ പിന്നിൽ ആന നിലയുറപ്പിച്ച ആനയെ എലിഫെന്റ് സ്ക്വാഡ് എത്തി തളയ്ക്കുകയായിരുന്നു. ആനയുടെ ചെവിയിലും നെറ്റിയിലും മുറിവേറ്റിട്ടുണ്ട്. പട്ടിയെ കണ്ട് ഭയപ്പെട്ടാണ് ആന ഓടിയതെന്ന് പാപ്പാൻ പറഞ്ഞു. ആന നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി തൃശൂർ മേയർ നിജി ജസ്റ്റിൻ പറഞ്ഞു.