കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം. പള്ളിയിൽ നിന്നും നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കീഴ്പറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ ജസ്മലിനെ (12) യാണ് കുറുനരി കടിച്ചത്. കുട്ടിയുടെ കാലിനാണ് പരിക്കേറ്റത്. നാട്ടുകാർ ചേർന്ന് ഉടനെതന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആവശ്യമായ അടിയന്തര പ്രതിരോധ കുത്തിവെയ്പ്പും വിദഗ്ധ ചികിത്സയും നൽകിവരികയാണ്. നിലവിൽ ജസ്മലിന്റെ ആരോഗ്യനില തൃപ്തികരമാണ്. ജനവാസ മേഖലയായ പ്രദേശത്ത് പകൽസമയത്ത് കുറുനരിയുടെ സാന്നിദ്ധ്യവും വിദ്യാർത്ഥിയെ ആക്രമിച്ചതും നാട്ടുകാരെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം വർദ്ധിക്കുന്ന സാഹചര്യത്തിൽ അധികൃതരുടെ അടിയന്തര ഇടപെടലുണ്ടാമെന്നാണ് നാട്ടുകാരുടെ ആവശ്യം.