പേരാമ്പ്ര: പേരാമ്പ്രയില്‍ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തില്‍ വൻ വഴിത്തിരിവ്. തീപിടിത്തം ആസൂത്രിതമെന്നാണ് പോലീസിൻ്റെ കണ്ടെത്തല്‍. മരിച്ച സോനയെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുകയാണ്. അപകടത്തിന് മുൻപ് ഒരു സ്ത്രീ പെട്രോള്‍ വാങ്ങിയതിൻ്റെ തെളിവ് കിട്ടിയിട്ടുണ്ട്. ഇത് സോന തന്നെയാണോന്ന് സ്ഥിരീകരിക്കാനുള്ള അന്വേഷണത്തിലാണ് പോലീസ്.
വാഹനത്തിൻ്റ തകരാർ അല്ല തീപിടിത്തത്തിന് കാരണമെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. തീ പടർന്നത് എൻജിനില്‍ നിന്നല്ല എന്നും മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധനയില്‍ ബോധ്യമായി. കാറില്‍ പെട്രോളുമായി പോകവേയായിരുന്നു തീപിടിത്തമെന്നാണ് സൂചന. സോനയും ഭർത്താവ് രജിൻലാലും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടം നടന്ന ദിവസം സോന ബന്ധുവിന്‍റെ വീട്ടിലായിരുന്നു. അന്ന് പുറത്തുപോയ സോന എന്തെല്ലാം കാര്യങ്ങള്‍ ചെയ്തുവെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
അന്ന് വൈകീട്ടാണ് സോനയെ രജിൻലാല്‍ വന്ന് വിളിച്ചു കൊണ്ടുപോയത്. വീട്ടിലേക്കുള്ള വഴിയിലാണ് അപകടമുണ്ടായത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ രജിൻലാല്‍ ചികിത്സയിലാണ്. രജിൻലാലിന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറിന്‍റെ പിൻസീറ്റിലാണ് സോന ഇരുന്നിരുന്നത്. പെട്രോളിന്‍റെ മണം തനിക്ക് കിട്ടി. എന്താണ് പെട്രോളിന്‍റെ മണം എന്ന് താൻ ചോദിച്ചപ്പോഴേക്കും തീ പടർന്നു എന്നാണ് രജിൻലാലിന്‍റെ മൊഴി. ഇതെല്ലാം പരിഗണിച്ച് വിശദമായ അന്വേഷണത്തിലാണ് പോലീസ്.