തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ വിരാമം. വി.ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഡൽഹിയില്‍ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് പ്രഖ്യാപനം നടത്തിയത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ 'ആരാണ് മുഖ്യമന്ത്രി?' എന്ന ചോദ്യമാണ് കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ചയായിരുന്നത്. 11 ദിവസത്തെ അനിശ്ചിതത്വത്തിന് ഒടുവില്‍ ഹൈക്കമാൻഡ് സതീശന്റെ പേരില്‍ മുദ്രവെച്ചിരിക്കുകയാണ്. കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ അവസാനഘട്ട ചർച്ചകളിലും സജീവമായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മുഖമായി മുന്നില്‍ നിന്നതും എല്‍ഡിഎഫിനെതിരെ ശക്തമായ പ്രചരണം നയിച്ചതുമാണ് സതീശന് അനുകൂലമായ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.
അതേസമയം, 13-ാമത് മുഖ്യമന്ത്രിയായി വി.ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് വൈകിട്ട് 4ന് എംഎല്‍എമാരുടെ യോഗം ചേർന്ന് ഔദ്യോഗകമായി തെരഞ്ഞെടുക്കും. തുടർന്ന് ഇന്നു തന്നെ ഗവര്‍ണറെ കാണും. യുഡിഎഫ് കക്ഷി നേതാക്കളെയും വിളിപ്പിച്ചു. മന്ത്രിസഭാ രൂപീകരണ ചർച്ചകള്‍ ഉടൻ ആരംഭിക്കുമെന്നാണ് വിവരം. മുസ്ലിംലീഗിന് നിർണായക വകുപ്പുകള്‍ ലഭിക്കുമെന്നാണ് സൂചന.