കോഴിക്കോട്: കെഎസ്ആർടിസി ബസ്സിൻ്റെ ഗ്ലാസ് തകർത്ത യുവതിക്കെതിരെ നടപടി. പെൺകുട്ടിക്കെതിരെ 28,000 രൂപ പിഴ ചുമത്തി. കോഴിക്കോട് നഗരത്തിലാണ് യാത്രക്കാരിയായ യുവതിയുടെ പരാക്രമം. ലുലു മാളിന് സമീപം ബസ് നിർത്താത്തതിൽ പ്രകോപിതയായി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സിൻ്റെ സൈഡ് ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. സ്റ്റോപ്പ് ഇല്ലെന്ന് പറഞ്ഞിട്ടും ബസ് ജീവനക്കാരോട് പെൺകുട്ടി കയർക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആവശ്യപ്പെട്ട സ്ഥലത്ത് സ്റ്റോപ്പ് ഇല്ലെന്ന് പല തവണ കണ്ടക്ടറും ഡ്രൈവറും അറിയിച്ചെങ്കിലും യുവതി ബഹളം വയ്ക്കുകയായിരുന്നു. സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിര്‍ത്താനാവില്ലെന്ന് ജീവനക്കാര്‍ ആവർത്തിച്ച് പറയുന്നത് ദൃശ്യങ്ങളില്‍ കേള്‍ക്കാം. കട്ടപ്പന-പുൽപള്ളി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ്സിൻ്റെ ഗ്ലാസാണ് യുവതി തകർത്തത്.
ഡ്രൈവറുടേയും കണ്ടക്ടറുടേയും വീഡിയോയും യുവതി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ട്. താൻ പോലീസില്‍ പരാതി നല്‍കാന്‍ പോവുകയാണെന്നും പെൺകുട്ടി പറയുന്നുണ്ട്. ഒടുവില്‍ നേരെ പൊലീസ് സ്റ്റേഷനിലെത്തി ഇരുകൂട്ടരും പരാതിപ്പെട്ടു, പിന്നാലെ ബസ്സിൻ്റെ ഗ്ലാസ് ശരിയാക്കാനുള്ള തുക യുവതിയിൽ നിന്നും പിഴയായി ഈടാക്കുകയായിരുന്നു.