കോഴിക്കോട്: ബേപ്പൂരിൽ മത്സ്യബന്ധനത്തിന് പോയ നാലു മത്സ്യ തൊഴിലാളികൾക്ക് ശ്വാസതടസ്സം നേരിട്ടു. നാലു പേരിൽ ഒരാള്‍ മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്. ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ‘ആയിഷ’ ബോട്ടിലെ ജീവനക്കാര്‍ക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്.
ഷഹബേദ് അടക്കം നാലുപേർ ശ്വാസ തടസ്സം അനുഭവപ്പെട്ടു കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബോട്ടിന്റെ എഞ്ചിൻ റൂമിൽ വെള്ളം കയറിയത് പരിശോധിക്കാൻ പോയപ്പോഴാണ് തൊഴിലാളികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടത്.
തീരത്തുനിന്ന് പത്ത് നോട്ടിക്കൽ മൈൽ അകലെവെച്ചാണ് സംഭവം. പന്ത്രണ്ടു പേരാണ് ആകെ ബോട്ടില്‍ ഉണ്ടായിരുന്നത്. എഞ്ചിൻ റൂമിനുള്ളിലെ പുകയോ വാതകമോ ശ്വസിച്ചതാകാം ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.