തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ വിഹിതം ഒരുമിച്ച് നൽകും. ഈ മാസം നാലിന് വിതരണം തുടങ്ങും. വെള്ളക്കാർഡിന് രണ്ടു മാസത്തെ വിഹിതമായി 10 കിലോ അരി ഒരുമിച്ച് വാങ്ങാം. നീല കാർഡിന് രണ്ട് മാസത്തെ വിഹിതത്തിന് പുറമേ അഞ്ച് കിലോ അരി കൂടുതലായും ലഭിക്കും.
മഞ്ഞക്കാർഡിന് അരി, ഗോതമ്പ്, ആട്ട എന്നിവയടക്കം എഴുപത് കിലോ ഭക്ഷ്യ സാധനങ്ങൾ ലഭിക്കും. പിങ്ക് കാർഡിലെ ഓരോ അംഗത്തിനും പത്ത് കിലോ വീതം ലഭിക്കും. ഈ മാസത്തെ വിഹിതം ഏപ്രിൽ നാല് മുതൽ 30 വരെയേ വാങ്ങാനാകൂ. മേയിലെ വിഹിതം ഏപ്രിൽ നാല് മുതൽ മേയ് 30 വരെ വാങ്ങാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
യുദ്ധഭീതി നിലനിൽക്കുന്നതിനാൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനാണ് കേന്ദ്ര നിർദ്ദേശ പ്രകാരമുള്ള നടപടി. മൂന്ന് മാസത്തെ വിഹിതം ഒന്നിച്ച് നൽകാനാണ് കേന്ദ്രം നിർദ്ദേശിച്ചത്. എന്നാൽ, സംസ്ഥാനത്തെ റേഷൻ കടകളിൽ പലയിടത്തും കൂടുതൽ ശേഖരിച്ച് വെക്കാനുള്ള സൗകര്യമില്ല. അതിനാലാണ് രണ്ട് മാസമായി ചുരുക്കിയത്. സ്റ്റോക്ക് തീരുന്ന മുറയ്ക്ക് ജൂണിലെ വിഹിതം കൂടി നേരത്തേ എത്തിച്ച് വിതരണം ചെയ്യാനും ആലോചിക്കുന്നുണ്ട്.
വിഹിതം ഇങ്ങനെ.
1. മഞ്ഞക്കാർഡ്: ഏപ്രിൽ വിഹിതവും മേയ് മാസത്തിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ 60 കിലോ (30+30) അരിയും നാല് കിലോ (2+2) ഗോതമ്പും സൗജന്യമായും ആറ് പാക്കറ്റ് (3+3) ആട്ട ഏഴ് രൂപ നിരക്കിലും ലഭിക്കും
2. പിങ്ക് കാർഡ്: ഏപ്രിൽ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ഓരോ അംഗത്തിനും എട്ട് കിലോ (4+4) അരിയും രണ്ട് കിലോ (1+1) ഗോതമ്പും സൗജന്യമായി ലഭിക്കും. (നാല് അംഗങ്ങളുള്ള കാർഡിന് ഗോതമ്പിന് പകരം പരമാവധി എട്ടു പാക്കറ്റ് (4+4) ആട്ടയും അതിൽ കൂടുതൽ അംഗങ്ങളുള്ള കാർഡിന് ഓരോ അംഗത്തിനും അധികമായി രണ്ടു കിലോ (1+1) ഗോതമ്പ് കൂടിയും ലഭിക്കും.
3. നീലക്കാർഡ്: ഏപ്രിൽമാസ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ഓരോ അംഗത്തിനും നാലു കിലോ (2+2) അരിവീതം കിലോയ്ക്ക് നാലു രൂപ നിരക്കിൽ ലഭിക്കും. കൂടാതെ ഏപ്രിൽ, മേയ് മാസങ്ങളിലെ അധിക വിഹിതമായി ആകെ അഞ്ചു കിലോ (2+3) അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതതു താലൂക്കിലെ സ്റ്റോക്കിന് അനുസരിച്ച് കാർഡിന് രണ്ടു കിലോ മുതൽ ആറു കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
4. വെള്ളക്കാർഡ്: ഏപ്രിൽ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ 10 കിലോ (6+4) അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതത് താലൂക്കിലെ സ്റ്റോക്കിന് അനുസരിച്ച് കാർഡിന് രണ്ടു കിലോ മുതൽ ആറു കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
5. ക്ഷേമസ്ഥാപന അന്തേവാസികൾക്കുള്ള കാർഡ്: ഏപ്രിൽ വിഹിതവും മേയിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ നാലു കിലോ (2+2) അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതത് താലൂക്കിലെ സ്റ്റോക്കിന് അനുസരിച്ച് കാർഡിന് പരമാവധി രണ്ടു കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.
മണ്ണെണ്ണ വിതരണം ഇങ്ങനെ:
ഏപ്രിൽ-മേയ്-ജൂൺ ത്രൈമാസത്തിൽ വൈദ്യുതിയുള്ള വീടുകളിലെ മഞ്ഞ കാർഡിന് ഒരുലിറ്റർ മണ്ണെണ്ണയും പിങ്ക്, നീല, വെള്ള കാർഡുകൾക്ക് അരലിറ്റർ മണ്ണെണ്ണയും ലഭിക്കും. വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആറു ലിറ്റർ കിട്ടും.