ഉള്ളിയേരി: ഉള്ളിയേരിയിൽ നിന്നും കാണാതായ പ്ലസ്ടു, എസ്എസ്എൽസി വിദ്യാർത്ഥികളെ കണ്ടെത്തി. 16 ദിവസത്തെ തിരച്ചിലിനൊടുവിൽ ബംഗളൂരുവിലെ യശ്വന്തപുരത്ത് വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്. മാർച്ച് 13ന് വീടുവിട്ടിറങ്ങിയ കുട്ടികൾ മംഗലാപുരം, ഡൽഹി, കണ്ണൂർ, ഊട്ടി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണ് ഒടുവിൽ ബംഗളുരുവിൽ എത്തിയത്. കൈവശമുണ്ടായിരുന്ന സ്വർണം പണയം വെച്ച ബാക്കി പണം വാങ്ങാൻ എത്തിയപ്പോഴാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. അത്തോളി പോലീസ് കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിലുള്ള കെഎംസിസി പ്രവർത്തകരാണ് കുട്ടികളെ ബാംഗ്ലൂരിൽ വെച്ചു കണ്ട് തിരിച്ചറിഞ്ഞത്.
കുട്ടികൾ സഞ്ചരിച്ച മോട്ടോർ സൈക്കിൾ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ലിങ്ക് റോഡിൽ വെച്ച് അത്തോളി പോലീസ് കണ്ടെത്തിയതിൽ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോയത്. ലോഡ്ജുകളിലും റെയിൽവേ സ്റ്റേഷനുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. കോഴിക്കോട്, എറണാകുളം, മലപ്പുറം, മംഗലാപുരം, ബാംഗ്ലൂർ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചു. കോഴിക്കോട് റൂറൽ എസ്പി ഫാറാഷ് ഐപിസ്, പേരാമ്പ്ര ഡിവൈഎസ്പി അഗസ്റ്റിൻ എന്നിവരുടെ മേൽനോട്ടത്തിൽ അത്തോളി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സജിത്ത്. എമ്മും സംഘവുമാണ് അന്വേഷണം നടത്തിയത്.