കോഴിക്കോട്: സംസ്ഥാനത്ത് 85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള ‘വീട്ടിൽ വോട്ട്’ തുടങ്ങി. ഏപ്രിൽ 4 വരെയാണ് ഇവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
ബിഎൽഒമാർ വഴി മുൻകൂട്ടി അപേക്ഷ സമർപ്പിച്ചവർക്കാണ് വോട്ട് ചെയ്യാനാവുക. മൊബൈൽ പോളിങ് ടീമിന്റെ സഹായത്തോടെയാണ് വോട്ടെടുപ്പ് നടത്തുന്നത്. പോളിങ് ഓഫീസർ, രണ്ട് അസിസ്റ്റൻ്റുമാർ, മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തുക. പാർടികളുടെ ബൂത്ത് ഏജൻ്റുമാരും ഒപ്പമുണ്ടാകണം.
പോളിങ് സംഘം വീട്ടിൽ എത്തുന്ന തിയതിയും സമയവും മുൻകൂട്ടി അറിയിക്കും. ആദ്യ അവസരത്തിൽ വോട്ടറില്ലെങ്കിൽ രണ്ടാം അവസരത്തിന് തിയതിയും സമയവും നിശ്ചയിക്കും. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ഹോം വോട്ടിന് അർഹരായവരുടെ പട്ടിക രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും നൽകിയിട്ടുണ്ട്.