തൃശ്ശൂർ: തൃശ്ശൂർ ആനക്കല്ലിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അവിണിശ്ശേരി സ്വദേശി ഉണ്ണിമായ (30) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ നെടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 8.30-ഓടെയായിരുന്നു സംഭവം. തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന ഉണ്ണിമായ ജോലിക്കുപോകാൻ തയ്യാറെടുക്കുന്നതിനിടെ ഭർത്താവുമായി വഴക്കുണ്ടായിരുന്നു. ഇതിനുശേഷം ഉണ്ണിമായയെ മുറിയിൽ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഭർത്താവിന്റെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ഉണ്ണിമായയെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് ശേഷം വീട്ടിൽ നിന്ന് പോയ ഭർത്താവ് ശിവപ്രസാദിനെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദമ്പതികൾ തമ്മിൽ മുൻപും വഴക്കുകൾ പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം തൃശ്ശൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ നെടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.