ഗുണ്ടൽപേട്ട്: കർണാടക ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂർ സ്വദേശികളായ മുഹമ്മദ് അജീർ (37) സഹോദരി ആയിഷ നൂരി (41), മകൾ നുഹ മുബാറക് (19) എന്നിവരാണ് മരിച്ചത്. ദേശീയപാത 766-ൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
മുഹമ്മദ് അജീർ ബെംഗളൂരുവിൽ ബിഇഎംഎല്ലിൽ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ നിന്ന് മൈസൂരുവിലേക്ക് സഹോദരിയേയും കുട്ടികളെയും കൂട്ടി പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുണ്ടൽപേട്ടിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കാറിൽ ചെന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ അയിഷ നൂരിയും നുഹയും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. മുഹമ്മദ് അജീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒമ്പതു വയസ്സുകാരനായ നഹിയാനെ ഗുരുതര പരിക്കുകളോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി.