ഹൈദരാബാദ്: തെലുങ്കാനയിലെ ഹൈദരാബാദിൽ സ്കൂട്ടറിൽ കണ്ടയ്നർ ലോറിയിടിച്ച് മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം. ഓമശ്ശേരി മുണ്ടുപാറ സ്വദേശിനി ഹാനിയ്യ ആയിശ (22) ആണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ശനിയാഴ്ച രാത്രി മാധാപൂരിലെ ഐടി ഹബ്ബിലാണ് അപകടം. ഭർത്താവ് അബ്ദുൽ ബാസിത്തിന് (26) ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും എഐജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ആയിഷയെ രക്ഷിക്കാനായില്ല.
മൈൻഡ് സ്‌പെയ്‌സിൽ വെച്ച് സ്‌കൂട്ടിയിൽ വാഹനമിടിച്ചാണ് അപകടമെന്ന് പോലീസ് പറഞ്ഞു. അബ്ദുൾ ബാസിത് റോഡരികിൽ വീണപ്പോൾ, സ്‌കൂട്ടി സഹിതം യുവതിയെ ഒരു കിലോമീറ്ററോളം വാഹനം വലിച്ചിഴച്ചു. ഇതുകണ്ട വഴിയാത്രക്കാർ ലോറി പിന്തുടർന്ന് തടഞ്ഞു. എന്നാൽ ഡ്രൈവർ രക്ഷപ്പെട്ടു. നാട്ടുകാർ ക്ലീനറെ പിടികൂടി മർദ്ദിച്ച ശേഷം പോലീസിൽ ഏൽപ്പിച്ചു.
മലബാർ ഗോൾഡ് സ്റ്റോറിൽ ജോലി ചെയ്തു വരുന്നവരാണ് ഇവർ. ഇതിനിടെ കുക്കാട്ട്പള്ളിയിൽ നിന്നും സിനിമ കണ്ട ശേഷം മഹേശ്വരത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മാധാപൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ലോറി ഡ്രൈവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. വാഹനം കർണാടകയിലാണ് രജിസ്റ്റർ ചെയ്തത്. മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിക്കും.