മലപ്പുറം: തവനൂരിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകുന്ന പഞ്ചായത്ത് കമ്മറ്റിക്ക് വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലീംലീഗ് നേതാവിനെതിരെ പോലീസ് കേസ്. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി ബാവയ്ക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനം നടന്നെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
യുഡിഎഫിൻ്റെ സ്ഥാനാർത്ഥി വി.എസ് ജോയിക്ക് ഏറ്റവും നല്ല ഭൂരിപക്ഷം കിട്ടുന്ന പഞ്ചായത്തിലെ മുസ്ലീംലീഗ് കമ്മറ്റിക്കാണ് ഇയാൾ വിദേശയാത്ര വാഗ്ദാനം ചെയ്തത്. തിരൂര്‍ എസ്എച്ച്ഒ അനില്‍ കുമാര്‍ മേപ്പള്ളിക്കാണ് അന്വേഷണ ചുമതല. തവനൂര്‍ നിയോജക മണ്ഡലത്തിലെ മംഗലത്ത് നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു സി.പി. ബാവ ഹാജിയുടെ പ്രഖ്യാപനം.
പതിനഞ്ച് ദിവസത്തെ ഗള്‍ഫ് യാത്രയാണ് സി.പി ബാവ ഹാജിയുടെ വാഗ്ദാനം. റിട്ടേണ്‍ ടിക്കറ്റും 15 ദിവസം താമസിക്കാനുള്ള സൗകര്യവും ഒരുക്കുമെന്നും അറിയിച്ചിരുന്നു. ബൂത്തില്‍ വോട്ട് വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ ലീഡ് ചെയ്യുന്ന പഞ്ചായത്തിനും ഇതു ബാധകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.