ബാലുശ്ശേരി: ഉത്തരമലബാറിലെ ഉത്സവപറമ്പുകളിലെ നിറസാന്നിധ്യവും ആനപ്രേമികളുടെ ഇഷ്ട താരവുമായിരുന്ന ബാലുശ്ശേരി ധനഞ്ജയൻ ചരിഞ്ഞു. കഴിഞ്ഞ കുറച്ചുകാലമായി രോഗം ബാധിച്ച് അവശ നിലയിലായിരുന്നു. ചെരിയുമ്പോൾ 52 വയസായിരുന്നു പ്രായം.
കർണാടകയിലെ ഒരു ആനക്യാമ്പിൽ ജനിച്ച ഈ കൊമ്പനെ 1994-ലാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. ബാലുശ്ശേരിയിലെ ചേനാട്ട് തറവാട്ടിലെ ഗോവിന്ദ ചെട്ടിയാരാണ് ഇവനെ കേരളത്തിൽ എത്തിച്ചത്. ഇപ്പോഴത്തെ ഉടമ ബാലുശ്ശേരി കൈരളി റോഡില്‍ കല്യാണിയില്‍ സുനിയുടെ അച്ഛനാണ് ഗോവിന്ദ ചെട്ടിയാർ. വെറും 20 വയസ് പ്രായമുള്ളപ്പോൾ കേരളത്തിലേക്ക് എത്തിയ കൊമ്പൻ കഴിഞ്ഞ 32 വർഷമായി ആ തറവാട്ടിലെ ഒരംഗമായിരുന്നു.
ശാന്ത സ്വഭാവക്കാരനും ആരെയും ആകർഷിക്കുന്ന കൊമ്പുകളുമുള്ള ധനഞ്ജയൻ ബാലുശ്ശേരിക്കാരുടെ പ്രിയങ്കരനുമായിരുന്നു. ഇക്കാലയളവിൽ മലബാറിലെയും മദ്ധ്യകേരളത്തിലെയും നിരവധി ഉത്സവ, പൂര പരിപാടികളിൽ പങ്കെടുക്കാൻ ഇവന് സാധിച്ചിട്ടുണ്ട്.