മസ്ക്കറ്റ്: ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശികളായ തൃത്താല കൂറ്റനാട് തച്ചറത്തൊടിയിൽ യൂസഫ് (38), യുസഫിൻ്റെ മാതാവ് റംല, തൃത്താല കൊറ്റപ്പാടം മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ രക്ഷപ്പെട്ടു. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ കുടുംബത്തിനൊപ്പം പെരുന്നാളിന് യാത്ര പോയതായിരുന്നു.
മസ്‌ക്കറ്റിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കനത്ത മഴയെത്തുടർന്ന് മസ്‌കത്തിലെ അമറാത്ത്–ബൗഷർ മലമ്പാത പോലീസ് താൽക്കാലികമായി അടച്ചു. മുസന്ദം, അൽ ബുറൈമി, അൽ ദാഹിറ, നോർത്ത് അൽ ബത്തിന എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും പ്രളയസാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 24 മണിക്കൂറിനകം ശക്തമാകുമെന്നായിരുന്നു മുന്നറിയിപ്പ്.
വാഹനയാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം.
വടക്കൻ, തെക്കൻ അൽ ബാതിന ഗവർണറേറ്റുകളിലും മസ്ക്കറ്റിലെ ചില ഭാഗങ്ങളിലും ശക്തമായ ഇടിമിന്നൽ മഴ മേഘങ്ങൾ നിലനിൽക്കുന്നുണ്ട്. വാദികൾക്ക് അരികിലേക്ക് പോകുന്നതിനും വാഹനമോടിക്കുന്നതിനും ജാഗ്രത വേണം.