കോഴിക്കോട്: ലോകം മുഴുവൻ പശ്ചിമേഷ്യയിലെ യുദ്ധഭീതിയിൽ വിറയ്ക്കുമ്പോഴും കേരളത്തിലെ സ്വർണ്ണവിപണിയിൽ അപ്രതീക്ഷിതമായൊരു ചാഞ്ചാട്ടം. വില കുതിച്ചുയരുമെന്ന് കരുതി കാത്തിരുന്നവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് പവന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയുമായി. വില ഇനിയും കൂടുമെന്ന് പ്രതീക്ഷിച്ചു നില്‍ക്കവെയാണ് ഇടിവുണ്ടായത്. എന്നാല്‍ വരും ദിവസങ്ങളില്‍ വില കൂടിയേക്കും. ആഗോള വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 5363 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 97.82 എന്ന നിരക്കിലേക്ക് ഉയര്‍ന്നു.
കഴിഞ്ഞദിവസം സ്വര്‍ണവിലയില്‍ വന്‍ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവിലയില്‍ കുതിപ്പുണ്ടായത്. ഇന്നലെ പവന് 1,26,920 രൂപയായിരുന്നു. പവന് 3200 രൂപയാണ് ഇന്നലെ വര്‍ദ്ധിച്ചത്. ശനിയാഴ്ച രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ 8440 രൂപയുടെ വര്‍ദ്ധനവാണ് സ്വര്‍ണത്തിനുണ്ടായത്. അതിനിടെയാണ് ഇന്ന് 2400 രൂപ കുറഞ്ഞത്.