മലപ്പുറം: മലപ്പുറം വളാഞ്ചേരിക്ക് സമീപം ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ ലോറിയില്‍ കുടുങ്ങിക്കിടന്ന ക്ലീനറുടെ ജീവൻ രക്ഷിക്കാനായില്ല. ക്ലീനർ മലപ്പുറം മേൽമുറി സ്വദേശി മുസ്തഫ (45) യാണ് മരിച്ചത്. ഏഴ് മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ലോറി ഉയര്‍ത്തിയത്. ലോറിയുടെ ക്യാബിന്‍ തകര്‍ത്താണ് ഉള്ളില്‍ കുടുങ്ങിയ മൃതദേഹം പുറത്തെടുത്തത്.
പാചകപ്പൊടികളുമായി പോവുകയായിരുന്ന 'മലയിൽ ഫുഡ് പ്രോഡക്റ്റ്സി'ന്റെ ലോറിയാണ് വെള്ളി പകൽ ഒന്നോടെ ഊരോത്ത് പള്ളിയാലിൽ അപകടത്തിൽപ്പെട്ടത്. അപകടത്തിനിടെ വെള്ളത്തിലേക്ക് എടുത്തുചാടിയ ഡ്രൈവർ ചട്ടിപ്പറമ്പ് സ്വദേശി ജാഫറിനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. 65 അടിയോളം ആഴമുള്ള ക്വറിയിലെ വെള്ളത്തിൽ താഴ്ന്നുപോയ ലോറിക്കുള്ളിൽ കുടുങ്ങിയ മുസ്‌തഫയെ കാണാതാകുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ്, സ്കൂബ ടീം, നീന്തൽ വിദഗ്‌ധർ, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.
രക്ഷപ്പെടുത്തിയ ജാഫറിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവർശിപ്പിച്ചു. ഇയാളുടെ നട്ടെലിലിന് സാരമായ പരിക്കുണ്ട്. ക്വാറിക്കടുത്ത് നേരത്തെയും അപകടങ്ങളുണ്ടായിട്ടുണ്ടെന്നും സുരക്ഷാ ഭിത്തിപോലും ഇവിടെ സ്ഥാപിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.