തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ മാർക്കറ്റിൽ നിന്ന് മീൻ വാങ്ങി കഴിച്ചവർക്ക് വിനയായി. പാര മീൻ കഴിച്ച ഒരു കുടുംബത്തിലെ മൂന്നുപേർക്കാണ് ഛർദ്ദിയും വയറിളക്കവും ഉണ്ടായത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി. നഗരത്തിലെ മാർക്കറ്റിൽ നിന്ന് വാങ്ങിയ പാര മീൻ കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കവുമടക്കമുള്ള ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി വിവരങ്ങൾ തേടി. ബാക്കി വന്ന മീനിന്റെ സാമ്പിളുകൾ ശേഖരിച്ചു. ഇവ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നം നേരിട്ട മൂന്നുപേരിൽ ഒരാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.
കഴിഞ്ഞ ദിവസം റസ്റ്റോറൻ്റിൽ നിന്നും മീൻവിഭവങ്ങൾ കഴിച്ച രണ്ടുപേർ മരിച്ചിരുന്നു. കൊല്ലം ജില്ലയിലെ നിലമേൽ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി (48), ഭാര്യയുടെ അമ്മയായ റഷീദാ ബീവി(58) എന്നിവരാണ് മരിച്ചത്. വിഴിഞ്ഞത്തെ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയതിന് പിന്നാലെലെയാണ് ശാരീരികാസ്വാസ്ഥ്യവും ഛർദ്ദിയും അനുഭവപ്പെട്ടത്.
മീനും മത്സ്യവിഭവങ്ങളും കഴിച്ചതിന് പിന്നാലെയാണ് ആരോഗ്യപ്രശ്നം നേരിട്ടതെന്നും ഭക്ഷ്യവിഷബാധയാണ് ഇതിന് കാരണമെന്നും കുടുംബം ആരോപിച്ചതിന് പിന്നാലെ ഈ റസ്റ്റോറൻ്റ് താത്കാലികമായി പോലീസ് അടച്ചുപൂട്ടിയിരുന്നു.