കട്ടിപ്പാറ: കട്ടിപ്പാറ ടൗണിൽ യുവാവിന് നേരെ മൂന്നംഗ സംഘത്തിൻ്റെ ആക്രമണം. ആക്രമത്തിൽ പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടിപ്പാറ കൊല്ലൊന്നുമ്മൽ സൈനുൽ ഷാബിദ് (39) നാണ് പരുക്കേറ്റത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഷാബിദ് പോലീസിന് നൽകിയ മൊഴി.
താമരശ്ശേരി ചുങ്കം സ്വദേശിയായ ഹമീദ്, കണ്ണൂർ തവക്കര സ്വദേശി ദിജിൽ സൂരജ് എന്നയാളും, കണ്ടാലറിയുന്ന മറ്റൊരാളും ചേർന്ന് മുഖത്തും മറ്റും മർദ്ദിക്കുകയും നാവിക്കും പുറത്തും ചവിട്ടി തള്ളിയിടുകയും തുടർന്ന് തൊട്ടടുത്ത കടയിൽ നിന്നും കത്തിയെടുത്ത് അക്രമികളിൽ ഒരാൾ ഷാബിദിനെ കുത്താൻ ശ്രമിക്കുകയായിരുന്നു. കൈകൊണ്ട് തടുത്തതിനാൽ വലതു കൈ തണ്ടയിൽ ഷാബിദിന് മുറിവേറ്റു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് ഷാബിദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കണ്ണൂർ തവക്കര സ്വദേശി ദിജിൽ സൂരജിനെ താമരശ്ശേരി പോലീസ് പിടികൂടി.