കല്പറ്റ: വയനാട് പടിഞ്ഞാറത്തറ കാവുമന്ദം മാടക്കുന്ന് റിസോർട്ടിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ഹൈബ്രിഡ് കഞ്ചാവും ചരസുമായി രണ്ടുപേർ പിടിയിൽ. മഹാരാഷ്ട്ര താനെ കല്ല്യാൺ ഡോംബിവ്‌ലി ജൂനി സ്വദേശി കൃഷ്ണ നിവാസിൽ നവീൻ യെരിസ്വാമി (27), കൊടുവള്ളി കിഴക്കോത്ത് സ്വദേശി ചോനമണ്ണിൽ വീട്ടിൽ മുഹമ്മദ് സുറൈഫ് (24) എന്നിവരാണ് അറസ്റ്റിലായത്.
ഇവർക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്റ്റാഗ്രാം കൂട്ടായ്മകളിലൂടെ പരിചയപ്പെട്ട് ഒരുമിച്ച് ചേർന്നുള്ള പാർട്ടിക്കായി എത്തിയവരായിരുന്നു ഇവർ. ഇവരുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ കൂട്ടായ്മകളെ കുറിച്ചും റിസോർട്ടുകളെ കുറിച്ചും മറ്റു കണ്ണികളെ കുറിച്ചും എക്സൈസ് അന്വേഷണം പുരോഗമിച്ചു വരുന്നു.
റിസോർട്ടുകളിലും ഹോം സ്റ്റേകളിലും മറ്റും നടക്കുന്ന ഇത്തരം പാർട്ടികളിലും മറ്റും തുടർന്നും റെയ്ഡുകളും പരിശോധനകളും നടത്തുകയും ലഹരി പാർട്ടികൾ നടത്തുന്നവർക്കെതിരേയും പാർട്ടികളിൽ മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്നവർക്കെതിരേയും ഉപയോഗിക്കുന്നവർക്കെതിരേയും, ഇതിനൊക്കെ സൗകര്യം ചെയ്തു കൊടുക്കുന്ന സ്ഥാപന ഉടമകൾക്കെതിരേയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും എക്സൈസ് അറിയിച്ചു.
റിസോർട്ടുകളും മറ്റും വാടകക്കെടുത്തും ഇത്തരം പാർട്ടികൾ നടത്തുന്നതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി എക്സൈസ് അറിയിച്ചു. റിസോർട്ടുകളും മറ്റ് സ്ഥാപനങ്ങളും വാടകയ്ക്ക് കൊടുക്കുമ്പോൾ അവിടെ ലഹരിയും മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും മറ്റും നടത്താതിരിക്കാൻ സ്ഥാപന ഉടമകൾ ജാഗ്രത പുലർത്തണമെന്നും എക്സൈസ് അറിയിച്ചു.
കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷർഫുദ്ദീനും സംഘവും, വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർക്കോട്ടിക്ക് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.രമേശും സംഘവും, കൽപ്പറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംയുക്തമായി പടിഞ്ഞാറത്തറ കാവുമന്ദം മാടക്കുന്ന് ഭാഗത്തുള്ള റിസോർട്ടിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.