കാസർകോഡ്: ദേശീയ, അന്തർദേശീയ തലത്തിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള പ്രഖ്യാപനവുമായി സമസ്‌ത കേരളാ ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന് പരിസമാപ്തി. കാസർകോട് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ ഞായറാഴ്ച വൈകീട്ടോടെ ഒഴുകിയെത്തിയ പുരുഷാരം സമസ്‌തയുടെ സംഘമ ബോധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സമ്മേളനത്തിൽ സാമൂഹ്യ സംസ്കരണത്തിന് വേണ്ടി 10,313 നാസ്വിഹുമാരെ സമർപ്പിച്ചു. ദേശീയതലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സെന്റിനറി എഡ്യുസിറ്റി, തമിഴ്‌നാട് വിദ്യാഭ്യാസ പദ്ധതി എന്നിവയുടെ പ്രഖ്യാപനം ഉണ്ടായി. സമസ്‌തയുടെ ആശയാദർശങ്ങൾ ഉൾക്കൊള്ളുന്ന സുന്നീ സംഘടനകൾ സമസ്‌തയിലേക്ക് തിരിച്ചുവരണമെന്നും സമുദായത്തിന്റെ കെട്ടുറപ്പും ഭദ്രതയും കാത്തൂസൂക്ഷിക്കുകയും ഐക്യത്തോടെ മുന്നോട്ടുപോവണമെന്നും സമ്മേളത്തിൽ ആഹ്വാനം ചെയ്തു.
വൈകീട്ട് നാലിന് ഭക്തിസാന്ദ്രമായ പ്രാർത്ഥനാ സദസോടെയാണ് അന്താരാഷ്ട്ര മഹാസമ്മേളനത്തിന് തുടക്കമായത്. സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ ശൈഖ് അലിയ്യുൽ ഹാശിമി(യു.എ.ഇ) പ്രാർത്ഥനയും ആമുഖ പ്രഭാഷണവും നടത്തി. സമസ്ത സെക്രട്ടറിയും സ്വാഗതസംഘം വർക്കിംങ് കൺവീനറുമായ എം.ടി അബ്ദുല്ല മുസ്ലിയാർ സ്വാഗത പ്രഭാഷണം നടത്തി.