മലപ്പുറം: കുറ്റിപ്പുറം എടച്ചലത്ത് ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്നയാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. കുട്ടിക്കൊപ്പം മാതാവ് ഷഹല, സഹോദരി മിൻസ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും വയറിളക്കവും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചിരുന്നു.
ഗര്‍ഭിണിയായ ഷഹലയ്ക്കും മിന്‍സയ്ക്കും കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനാൽ ഡ്രിപ്പിട്ടു നല്‍കി. മറ്റുള്ളവർക്ക് ചികിത്സ തുടരുന്നതിനിടെ ഇന്നലെ വെെകീട്ട് മൂന്നുമണിയോടെ അപ്രതീക്ഷിതമായാണ് ലസ്ന കുഴഞ്ഞുവീണ് മരിച്ചത്. പിന്നാലെ മറ്റു അംഗങ്ങളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ മരണകാരണം ഭക്ഷ്യവിഷബാധയാണെന്ന് സംശയമുണ്ട്.
വീട്ടില്‍ പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. ഈ ഭക്ഷണം കഴിച്ചതാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് അധികൃതര്‍ വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം സംബന്ധിച്ചുളള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുകയുള്ളൂ. അതിനു ശേഷമാകും ഔദ്യോഗിക സ്ഥിരീകരണം.