Trending

ആരോഗ്യമേഖലയില്‍ നാഴികക്കല്ലായി രാജ്യത്തെ ആദ്യ സമ്പൂര്‍ണ അവയവമാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിന് മുഖ്യമന്ത്രി തറക്കല്ലിട്ടു.


കോഴിക്കോട്: സംസ്ഥാനത്തിൻ്റെ ആരോഗ്യമേഖലയിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടാവുന്ന ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, സമ്പൂര്‍ണ അവയവമാറ്റ ശസ്ത്രക്രിയാ ഇന്‍സ്റ്റിറ്റ്യൂട്ടിന് കോഴിക്കോട് ചേവായൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കല്ലിട്ടു. ലോകത്തിലെ തന്നെ മൂന്നാമത്തെയും രാജ്യത്തെ ആദ്യത്തെയും ഇത്തരത്തിലുള്ള വിപുലമായ ചികിത്സാ-ഗവേഷണ കേന്ദ്രമാണിത്.

കിഫ്ബി വഴി 643.88 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി യാഥാർഥ്യമാക്കുന്നത്. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അവയവ തകരാർ ബാധിച്ചവരുടെ പ്രാഥമിക ചികിത്സ മുതൽ സങ്കീർണ്ണമായ ശസ്ത്രക്രിയകളും തുടർപരിചരണവും പുനരധിവാസവുമെല്ലാം ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ സാധ്യമാകും. കൂടാതെ ചികിത്സയ്ക്ക് പുറമെ ഗവേഷണം, അധ്യാപനം, വിദഗ്ധ പരിശീലനം എന്നിവയ്ക്കും ഇവിടെ പ്രത്യേക പ്രാധാന്യം നൽകും.

സ്വകാര്യ മേഖലയിൽ ലക്ഷങ്ങൾ ചെലവ് വരുന്ന അവയവമാറ്റ ശസ്ത്രക്രിയകൾ സാധാരണക്കാർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന വലിയ സാമൂഹിക പ്രതിബദ്ധതയും ഈ പദ്ധതിക്കുണ്ട്. ചേവായൂരിലെ 20 ഏക്കർ സ്ഥലത്ത് നിർമ്മാണം ആരംഭിച്ച ഈ സ്ഥാപനം മുപ്പത് മാസത്തിനുള്ളിൽ പൂർത്തിയാക്കി നാടിന് സമർപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അവയവമാറ്റ ശസ്ത്രക്രിയകൾക്കായി വിദേശരാജ്യങ്ങളെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കുന്ന പ്രവണതയ്ക്ക് ഈ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നതോടെ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Post a Comment

Previous Post Next Post