മാനന്തവാടി: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം. കുട്ടിയെ തട്ടിക്കൊണ്ടു പോയത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് പിടികൂടി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ കാണാതായത്. പിന്നീട് രണ്ടു മണിക്കൂർ കഴിഞ്ഞ് ഏഴര കിലോമീറ്റർ അകലെ വെച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ ഒരാൾ സ്കൂട്ടറിൽ കൊണ്ടുപോകുന്നത് പോലീസ് കണ്ടെത്തിയിരുന്നു.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെയാണ് പെട്ടന്ന് കാണാതായത്. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ പത്തു മണിയോടെ ഏഴു കിലോമീറ്റർ അകലെയുള്ള തരുവണയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ദ്വാരകയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ കുട്ടിയെങ്ങനെ എത്തപ്പെട്ടുവെന്ന അന്വേഷണത്തിലായിരുന്നു പോലീസ്. അന്വേഷണത്തില്‍ ചില സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇതില്‍ സ്കൂട്ടറില്‍ ഒരാള്‍ കുട്ടിയെ കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.