ന്യൂഡൽഹി: രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. 19 കിലോ വാണിജ്യാവിശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില 111 രൂപയാണ് വർദ്ധിപ്പിച്ചത്. ഇന്നു മുതൽ വില വർദ്ധന പ്രാബല്യത്തിൽ വന്നു. എന്നാൽ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, തിരുവനന്തപുരം തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ വില വർദ്ധന ഇന്ന് പ്രാബല്യത്തിൽ വന്നു. ഡൽഹിയിൽ 1580.50 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിൻ്റെ വില 1691.50 രൂപയായി ഉയർന്നു. ചെന്നൈയിലാകട്ടെ വില 1739.5 രൂപയിൽ നിന്ന് 1849.50 രൂപയായി. ഏറ്റവും ഉയർന്ന നിരക്ക് ചെന്നൈയിലാണ്. തിരുവനന്തപുരത്ത് 1719 രൂപയാണ് ഇന്നത്തെ വില. അതേസമയം കൊൽക്കത്തയിൽ വില 1684 രൂപയിൽ നിന്ന് 1795 രൂപയായി ഉയർന്നു. മുംബൈയിൽ 1531.50 രൂപയ്ക്ക് ലഭ്യമായിരുന്ന സിലിണ്ടറിന് ഇനി മുതൽ 1642.50 രൂപ നൽകണം.
ഡിസംബർ ഒന്നിന് 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുറഞ്ഞ തോതിൽ കുറച്ചിരുന്നു. ഡൽഹിയിലും കൊൽക്കത്തയിലും 10 രൂപ കുറച്ചപ്പോൾ, മുംബൈയിലും ചെന്നൈയിലും 11 രൂപ കുറച്ചു. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ കുത്തനെയുള്ള വില വർദ്ധന വിലക്കയറ്റത്തിന് കാരണമാകുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചുകാലമായി സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രിൽ മുതൽ മാറ്റമില്ലാതെ തുടരുകയാണ്.