പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യമില്ല. രാഹുലിന്റെ ജാമ്യഹർജി കോടതി തള്ളി. തിരുവല്ല ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യം നിഷേധിച്ചത്. ഇതോടെ രാഹുൽ റിമാൻഡിൽ തുടരും. ജാമ്യഹർജി തള്ളിയതോടെ പ്രതിഭാഗം ഇന്നുതന്നെ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം.
വിദേശത്ത് ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിനി യുവതിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മൂന്നാമത് ബലാത്സംഗ പരാതിയുമായി രംഗത്ത് വന്നത്. വിവാഹജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടായ ഘട്ടത്തിലാണ് രാഹുൽ സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ചതെന്നും ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഹോട്ടൽ മുറിയിൽ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നും പരാതിയിൽ ആരോപിക്കുന്നു. മർദ്ദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തു. പിന്നീട് വിവാഹ വാഗ്ദാനം നൽകി. ബന്ധം അകലാതിരിക്കാൻ കുഞ്ഞ് വേണമെന്ന് പറഞ്ഞു. എന്നാൽ, ഗർഭം ധരിച്ചപ്പോൾ രാഹുലിന്റെ സ്വഭാവം മാറി. ഗർഭഛിദ്രത്തിന് നിർബന്ധിച്ചു. തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി. സാമ്പത്തികമായി വലിയ രീതിയിൽ ചൂഷണം ചെയ്തു, തുടങ്ങിയ ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുണ്ടായിരുന്നത്.
ജനുവരി 11ന് അർദ്ധരാത്രി 12.30 ഓടെയാണ് മൂന്നാമത്തെ കേസിൽ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലിൽനിന്ന് അതീവരഹസ്യമായാണ് പോലീസ് എംഎൽഎയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ടയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പിന്നാലെ യുവതിയെ പീഡിപ്പിച്ച ഹോട്ടലിലും തെളിവെടുപ്പ് നടത്തി.
അതേസമയം, തനിക്കെതിരായ ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ജാമ്യാപേക്ഷയിൽ രാഹുലിന്റെ വാദം. യുവതിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നത്. അതിനാൽ, ബലാത്സംഗക്കുറ്റം നിലനിൽക്കില്ല. അറസ്റ്റ് നടപടികളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും എംഎൽഎ ജാമ്യഹർജിയിൽ വാദിച്ചിരുന്നു.