താമരശ്ശേരി: താമരശ്ശേരി കൈതപ്പൊയിൽ അപ്പാർട്ട്മെൻ്റിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ. ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയെന്ന് പറയുന്ന യുവതിയുടെ കാലുകൾ നിലത്ത് കുത്തിയ നിലയിലായിരുന്നു, കഴുത്തിൻ്റെ പിൻഭാഗത്ത് മുറിവുകൾ ഉണ്ടായിരുന്നെന്നും, അടച്ചിട്ട വാതിൽ ചെറുതായി തള്ളിയപ്പോൾ തുറന്നതായും നാട്ടുകാർ പറഞ്ഞു.
കാക്കൂർ സ്വദേശിനിയായ ഹസ്ന(34)യെ ആണ് ഫ്ലാറ്റിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു മക്കളുടെ മാതാവായ ഹസ്ന ഈങ്ങാപ്പുഴ വേനക്കാവ് സ്വാദേശിയും വിവാഹമോചിതനുമായ ആതിലി(29)ൻ്റെ കൂടെ കുട്ടികളെ ഉപേക്ഷിച്ച് ഇറങ്ങിപ്പോരുകയായിരുന്നു. എട്ടുമാസം മുൻപാണ് ആതിലും, ഹസ്നയും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയത്. ഹസ്നയുടെ ഒരു മകൻ ഇവരുടെ വീട്ടുകാർക്കൊപ്പമാണ്.
അപ്പാർട്ട്മെൻ്റിൽ ആതിലും, ഹസ്നയും മാത്രമാണ് താമസിച്ചിരുന്നത്. ഇവർ താമസിക്കുന്ന അപ്പാർട്ട്മെൻ്റിലേക്ക് നിരവധി വാഹനങ്ങൾ രാത്രി കാലങ്ങളിൽ എത്തിയിരുന്നതായും, ഇവർ നിരന്തരം ബാംഗ്ലൂർ യാത്രകൾ നടത്തിയിരുന്നതായും നാട്ടുകാർ പറയുന്നു. മരണശേഷവും വൈകീട്ട് അപ്പാർട്ട്മെൻ്റിൽ എത്തിയ ആതിൽ സന്തോഷവാനായിട്ടാണ് കണ്ടെതെന്നും ഹസ്നയുടെ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഈങ്ങാപ്പുഴയിൽ മാതാവിനെ വെട്ടിക്കൊന്ന ആഷിഖിൻ്റെ മാതൃസഹോദരിയുടെ മകനാണ് ആതിൽ. ആതിലിൻ്റെ വീട്ടിൽ വെച്ചായിരുന്നു മകൻ ആഷിഖ് മാതാവായ സുബൈദയെ വെട്ടിക്കൊന്നത്. ഇവർ രണ്ടുപേരുടെയും സുഹൃത്തായിരുന്നു ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന യാസിർ.