വഡോദര: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം. 91 പന്തില്‍ നിന്ന് 93 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ ആറ് പന്തുകള്‍ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു.
മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി ഗില്‍- കോഹ്ലി കൂട്ട്കെട്ടാണ് മികച്ച സ്കോർ ഒരുക്കിയത്. 118 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ഗില്‍ (56) പുറത്തായ ശേഷം ശ്രേയസുമായി ചേര്‍ന്ന് കോഹ്ലി സ്‌കോറിങ് വേഗത്തിലാക്കിയെങ്കിലും സെഞ്ച്വറിക്കരികെ വീണു. എട്ട് ഫോറും ഒരു സിക്‌സുമാണ് താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.
പിന്നീടെത്തിയ ജഡേജ 4 റണ്‍സ് എടുത്ത് മടങ്ങിയെങ്കിലും ശ്രേയസും, രാഹുലും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിച്ചു. അര്‍ദ്ധ സെഞ്ച്വറിക്കരികെ ശ്രേയസ് പുറത്തായി. പിന്നീട് 23 പന്തില്‍ നിന്ന് 29 റണ്‍സ് എടുത്ത് ഹര്‍ഷിത് റാണ ഇന്ത്യയെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. 47ാം മത്തെ ഓവറിലാണ് റാണ പുറത്താകുന്നത്. അവസാനം 29 റൺസ് എടുത്ത് രാഹുലും, 7 റൺസ് എടുത്ത് വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിൽ എത്തിച്ചു.
ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ്മ (29 പന്തില്‍ 26), ശുഭ്മാന്‍ ഗില്‍ (71 പന്തില്‍ 56), ശ്രേയസ് അയ്യര്‍ (47 പന്തില്‍ നിന്ന് 49) ഹര്‍ഷിത് റാണ (23 പന്തില്‍ 29) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.