Trending

നടിയെ ആക്രമിച്ച കേസ്; കുറ്റക്കാരായ ആറു പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു, ശിക്ഷാവിധി വെള്ളിയാഴ്ച.


തൃശൂർ: കേരള സമൂഹമാകെ ഉറ്റുനോക്കിയിരുന്ന നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസിന്റേതായിരുന്നു വിധി പ്രസ്താവം. ദിലീപിനെ കുറ്റവിമുക്തനാക്കിയ കേസിൽ ഒന്നുമുതൽ ആറുവരെയുള്ള പ്രതികൾ മാത്രമാണ് കുറ്റക്കാരെന്ന് ആണ് കോടതിയുടെ കണ്ടെത്തൽ. ദിലീപ് ഉൾപ്പെടെ ഏഴു മുതൽ പത്തു വരെയുള്ള പ്രതികളെ വെറുതെ വിടുകയും ചെയ്തു.

കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗകുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. 

ഐടി നിയമപ്രകാരം പൾസർ സുനി അടക്കം കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേരും കുറ്റക്കാരാണെന്നും കൂട്ടബലാൽസംഗം അടക്കം തെളിഞ്ഞതായും കോടതി വ്യക്തമാക്കി. വെള്ളിയാഴ്ചയായിരിക്കും ശിക്ഷാവിധി. കേസിൽ അപ്പീൽ നൽകുമെന്ന് നിയമ വകുപ്പ് മന്ത്രി പി. രാജീവ് വ്യക്തമാക്കി.

Post a Comment

Previous Post Next Post