മലപ്പുറം: മലപ്പുറം നറുകരയിൽ കവുങ്ങിൻ തോപ്പിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഒരാഴ്ച്ചയോളം പഴക്കമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി. നറുകര അടുങ്ങംപുറം നഗറിലെ വേലായുധന്റെ മകന്‍ നിഷാന്ത് (40) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നറുകര അത്തിക്കോട് നഗര്‍ ശ്മശാനത്തിന് താഴെയുള്ള കവുങ്ങിന്‍ തോപ്പിലാണ് വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. നിഷാന്തിൻ്റേത് അപകട മരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
കവുങ്ങിൽ നിന്ന് പറിച്ച അടക്ക, അഴിച്ചുവെച്ച നിലയിൽ ചെരുപ്പ്, ഷർട്ടും മുണ്ടും, മൊബൈൽ ഫോൺ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. അടയ്ക്ക പറിക്കാനായി കയറിയപ്പോൾ പിടിവിട്ട് കവുങ്ങിൽ നിന്ന് വീണ് മരിച്ചതാകാമെന്നാണ് നിഗമനം. കുറച്ച് ദിവസമായി നിഷാന്ത് വീട്ടിലെത്തിയിരുന്നില്ല. ദൂരെയെവിടെയോ ജോലിക്ക് പോയതാകുമെന്നാണ് അമ്മ യശോദയും സഹോദരങ്ങളും കരുതിയത്. നിഷാന്ത് അവിവാഹിതനാണ്. നിജേഷ്, റിഷ എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.