കണ്ണൂർ: കട്ടിലിനടിയില്‍ ഒളിച്ചിരുന്ന രാജവെമ്പാലയില്‍ നിന്ന് കുടുംബത്തെ രക്ഷിച്ചത് കുഴമ്പുകുപ്പി. കണ്ണൂർ ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിൽ കെ.സി കേളപ്പന്റെ വീട്ടിലാണ് സംഭവം. ഇന്നലെ രാത്രി പത്തരയോടെ കേളപ്പന്റെ ഭാര്യ വസന്ത കിടക്കാനായി മുറിയിലെത്തി. ഇവർക്ക് കാലുവേദനയുള്ളതിനാല്‍ കിടക്കുന്നതിന് മുമ്പ് കുഴമ്പ് തേക്കുന്നത് പതിവായിരുന്നു.
ഇന്നലെ കുഴമ്പ് തേയ്ക്കുന്നതിനിടെ കുപ്പി കൈയില്‍ നിന്ന് താഴെവീണു. കട്ടിലിനടിയിലേക്ക് ഉരുണ്ടുപോയ കുപ്പിയെടുക്കാനായി കുനിഞ്ഞപ്പോൾ അവിടെ എന്തോ ഒന്ന് ചുറ്റിപ്പിണഞ്ഞ് കിടയ്ക്കുന്നത് പോലെ തോന്നി. സംശയം തോന്നി ടോർച്ച് തെളിച്ചു നോക്കിയ വീട്ടമ്മ കാണുന്നത് കൂറ്റൻ രാജവെമ്പാലയെയാണ്. ലൈറ്റ് അടിച്ചതോടെ പാമ്പ് പത്തി വിടർത്തി ചീറ്റി. ഇതോടെ വീട്ടുകാർ ഭയന്ന് പുറത്തേക്കോടുകയായിരുന്നു.
കേളപ്പനും വസന്തയും മകൻ അനില്‍കുമാറുമാണ് ഈസമയം വീട്ടിലുണ്ടായിരുന്നത്. ഉടൻതന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. ഇരിട്ടി ഫോറസ്റ്റ് സെക്ഷൻ താല്‍ക്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസല്‍ വിളക്കോടിന്റെ നേതൃത്വത്തില്‍ പുലർച്ചെ ഒരു മണിയോടെ പാമ്പിനെ പിടികൂടുകയായിരുന്നു. പിന്നീട് ഇതിനെ ഉള്‍വനത്തില്‍ തുറന്നുവിട്ടു. വീടിന് സമീപത്ത് തോടും മുളങ്കാടുമുണ്ട്. ഇവിടെ നിന്നാകാം പാമ്പ് വന്നതെന്ന് കരുതുന്നത്.
പാമ്പ് പിടിത്തക്കാർ എത്തുന്നതുവരെ ഏറെ ഭയപ്പെട്ടാണ് വീട്ടില്‍ കഴിഞ്ഞതെന്നാണ് കുടുംബം പറയുന്നു. കുപ്പി താഴെ വീണില്ലായിരുന്നുവെങ്കില്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന പാമ്പിനെ കാണില്ലായിരുന്നവെന്നും കുപ്പിയാണ് തങ്ങളെ രക്ഷിച്ചതെന്നുമാണ് അനില്‍കുമാർ പറയുന്നത്. നേരത്തേയും ഇവിടെ രാജവെമ്പാലയെ കണ്ടതായി ചിലർ പറഞ്ഞിരുന്നു. എന്നാല്‍ വീടിനുള്ളില്‍ കയറുന്നത് ആദ്യമാണ്.