കോയമ്പത്തൂർ: തമിഴ്‌നാട് വാൽപ്പാറയിൽ നാലുവയസുകാരനെ പുലി കടിച്ചുകൊന്നു. വാൽപ്പാറ ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകൻ സൈബുളാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചു കൊണ്ടുപോവുകയായിരുന്നു. പുള്ളിപ്പുലിയാണ് കുട്ടിയെ കടിച്ചുകൊന്നത് എന്ന സ്ഥിരീകരണമാണ് വനംവകുപ്പ് നല്‍കുന്നത്.
ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് കുട്ടിയെ കാണാനില്ല എന്ന പരാതിയുമായി കുട്ടിയുടെ ബന്ധുക്കള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചത്. പിന്നാലെ പോലീസും വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനത്തിൽ പാതി ഭക്ഷിച്ച നിലയിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം വാൽപ്പാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കുട്ടികളെ പുലി കടിച്ചുകൊണ്ടുപോകുന്നത് വാൽപ്പാറയിൽ നിരന്തരം ആവർത്തിക്കുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ മൂന്നു കുട്ടികളെയാണ് പുലി പിടിച്ചത്. അസം സ്വദേശികളുടെ എട്ടുവയസ്സുകാരനായ മകൻ നൂറിൻ ഇസ്‌ലാമിനെയും ജാർഖണ്ഡ് സ്വദേശികളുടെ ആറുവയസ്സുകാരിയായ മകളെയും നേരത്തെ പുലി ഭക്ഷിച്ചിരുന്നു.