എറണാകുളം: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയിൽ നടത്തിയ ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. എറണാകുളം ജനറൽ ആശുപത്രിയിലാണ് ഇന്ന് വൈകീട്ട് 6.45 ഓട് കൂടി ശസ്ത്രക്രിയ പൂർത്തിയായത്. മാറ്റിവെച്ച ഹൃദയം ദുർഗ്ഗയുടെ ശരീരത്തിൽ മിടിച്ച് തുടങ്ങി. തുടർചികിത്സ സംബന്ധിച്ച തീരുമാനം വൈകാതെ അറിയിക്കുമെന്നും ദുർഗ്ഗയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിൻ്റെ ഹൃദയമാണ് നേപ്പാൾ സ്വദേശി ദുർഗ്ഗ കാമിക്ക് നൽകിയത്.
തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസ് വഴിയാണ് ഹൃദയം കൊച്ചിയിൽ എത്തിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും രാവിലെ 9.25 ഓടെയാണ് ഒരു സംഘം ഡോക്ടർമാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നത്. പത്തു മണിയോടെ തന്നെ ഷിബുവിൻ്റെ അവയവങ്ങൾ എടുക്കാനുള്ള ശസ്ത്രക്രിയ തുടങ്ങി. ശസ്ത്രക്രിയ പൂർത്തിയാക്കി രണ്ടു മണിയോടെയാണ് എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറന്നുയർന്നത്.
ഉച്ചയ്ക്ക് 2.51 കൂടിയാണ് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ജീവൻ്റെ തുടിപ്പുമായി ഹെലികോപ്ടർ പറന്നിറങ്ങിയത്. 2.57ന് ഷിബുവിൻ്റെ തുടിക്കുന്ന ഹൃദയവുമായി ആംബുലൻസ് ശരവേഗത്തിൽ ജനറൽ ആശുപത്രിയിലേക്ക്. ആരോഗ്യ പ്രവർത്തകരുടെ, ആംബുലൻസ് ഡ്രൈവർമാരുടെ, പോലീസുകാരുടെ ആത്മധൈര്യവും നിശ്ചയദാർഢ്യത്തിനും മുന്നിൽ പ്രതിസന്ധികൾ വഴിമാറി. അതിവേഗം പാഞ്ഞ ആംബുലൻസ് മൂന്ന് മണിയോടെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തി.
ഷിബുവിൻ്റെ ഇരുവൃക്കകളും കരളും നേത്രപടലവും ചർമ്മവും കുടുംബം ദാനം ചെയ്തിട്ടുണ്ട്. ഷിബുവിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതമറിയിച്ച കുടുംബത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. ഏറെ അഭിമാനവും സന്തോഷവുമുള്ള നിമിഷമെന്ന് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷാ പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറിലാണ് 21 വയസ്സുകാരി ദുർഗ്ഗ കാമി ഹൃദയ ചികിത്സക്കായി ആശുപത്രിയിലെത്തിയത്. ദുർഗയ്ക്ക് ഒരു സഹോദരൻ മാത്രമാണുള്ളത്. അമ്മയും സഹോദരിയും ഇതേ രോഗം വന്നാണ് മരിച്ചത്. ഇനി ദുർഗ്ഗയിൽ തുടിക്കട്ടെ കേരളം സ്നേഹം പകുത്ത് നൽകിയ ഈ ഹൃദയം.