കൊല്ലം: പെന്‍ഷന്‍ പണം നല്‍കാത്തതിന്റെ പകയിൽ ചെറുമകൻ മുത്തശ്ശിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലം ചവറയിലാണ് ഈ അരുംകൊല നടന്നത്. ചവറ വട്ടത്തറ തെക്കതില്‍ വീട്ടില്‍ സുലേഖ ബീവി (70) ആണ് മരിച്ചത്. സംഭവത്തില്‍ കൊച്ചുമകന്‍ ഷഹനാസ് (28) നെ ചവറ പോലീസ് കസ്റ്റഡിയിലെടുത്തു. ഷഹനാസ് ലഹരി ഉപയോഗിക്കുന്ന ആളാണെന്നാണ് ചവറ പോലീസ് വ്യക്തമാക്കുന്നത്. ഷഹനാസ് മുമ്പും പല കേസുകളിലും പ്രതിയായിരുന്നതായും പോലീസ് പറഞ്ഞു.
സുലേഖ ബീവിയുടെ തല കട്ടിലിനടിയില്‍ ചാക്കിൽ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കൊലപാതകം നേരില്‍ കണ്ട ഷഹനാസിന്റെ മാതാവ് മുംതാസ് ജീവനൊടുക്കാൻ ശ്രമിച്ചു. മുംതാസിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം. മുംതാസിന്റെ മാതാവാണ് കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഏറെ പണിപ്പെട്ടാണ് ഷഹനാസിനെ കീഴ്‌പ്പെടുത്തിയത്. നാട്ടുകാരുടെ വിശദമായ മൊഴി പോലീസ് ശേഖരിച്ച് വരികയാണ്.