ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഹോട്ടലുകളിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്‍റേഡ്സ് അതോറിറ്റിയുടേതാണ് (എഫ്എസ്എസ്എഐ) നടപടി. ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ‍്യോഗസ്ഥർ ഇറക്കി വിട്ടു. ഇതേ തുടർന്ന് ഹോട്ടൽ ഉടമകൾ പ്രതിഷേധിച്ചു. മുന്നറിയിപ്പില്ലാതെയാണ് എഫ്എസ്എസ്എഐയുടെ നടപടിയെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.
പക്ഷിപ്പനി വർദ്ധിച്ചുവരുന്ന സാഹചര‍്യത്തിൽ ഡിസംബർ 30 മുതൽ ഹോട്ടലുകൾ അടച്ചിടാനാണ് തീരുമാനം. നിലവിൽ താറാവിൽ നിന്നു മാത്രമാണ് ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയിൽ മാത്രം ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്.
അതേസമയം രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കർശ്ശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാൻ കർശ്ശന ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ദേശാടന പക്ഷികളുടെ വരവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.