ന്യൂഡൽഹി: ലേബർ കോഡുകൾ അടക്കമുള്ള കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും മേഖലാ ഫെഡറേഷനുകളുടെയും അസോസിയേഷനുകളുടെയും നേതൃത്വത്തിൽ ഫെബ്രുവരി 12ന് അഖിലേന്ത്യാ പൊതുപണിമുടക്ക് നടത്തും. ജനുവരി 9ന് ന്യൂഡൽഹിയിലെ എച്ച്കെഎസ് ഭവനിൽ നടക്കുന്ന ദേശീയ തൊഴിലാളി കൺവെൻഷനിൽ പണിമുടക്ക് പ്രഖ്യാപനമുണ്ടാകും. തിങ്കളാഴ്ച ചേർന്ന സംയുക്ത യോഗത്തിലാണ് പണിമുടക്ക് നടത്താൻ തീരുമാനമായത്.
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള ബിജെപി നീക്കം അവസാനിപ്പിക്കുക, സ്വകാര്യ കുത്തകളെ സഹായിക്കാൻ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ കേന്ദ്രസർക്കാർ അഴിച്ചുപണിയുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്‌ഠാൻ ബിൽ 2025 റദ്ദാക്കുക, കൃഷി, ഗാർഹിക, ചെറുകിട ഇടത്തരം വ്യവസായ വൈദ്യുതി ഉപഭോക്താക്കൾ, നമ്മുടെ രാജ്യത്തെ പൊതു വൈദ്യുതി മേഖല എന്നിവയെ തകർക്കുന്ന കരട് വൈദ്യുതി (ഭേദഗതി) ബില്ലിൽ നിന്ന് പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കുന്നത്.
ഇൻഷൂറൻസ് മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചതിൽ പ്രതിഷേധിച്ചുമാണ് പണിമുടക്ക്. ആണവോർജ്ജ മേഖല രാജ്യത്തെയും വിദേശത്തെയും സ്വകാര്യ കുത്തകകൾക്ക് തുറന്നുകൊടുത്തതിൽ ട്രേഡ് യൂണിയനുകൾ ശക്തമായ രോഷം പ്രകടിപ്പിച്ചു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയാണ് പണിമുടക്ക് നടത്താൻ തീരുമാനമടുത്തത്.