കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൻ്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പൊതുയോഗങ്ങളും ജാഥകളും സംഘടിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ശിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിനും ഗതാഗതം തടസ്സപ്പെടാതിരിക്കാനും പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പൊതുയോഗം നടത്തുന്നതിന് മുമ്പ് ബന്ധപ്പെട്ട പൊലീസിനെ അറിയിക്കണം. യോഗങ്ങള്‍ മറ്റുകക്ഷികളുടെ പരിപാടികള്‍ക്ക് തടസ്സം സൃഷ്ടിക്കാത്ത രീതിയില്‍ നടത്തണം. ഒരു പാര്‍ട്ടി മറ്റൊരു പാര്‍ട്ടി സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുത്. ഒരു പാര്‍ട്ടി സംഘടിപ്പിക്കുന്ന പൊതുയോഗസ്ഥലത്ത് മറ്റുകക്ഷികള്‍ ജാഥ നടത്തുന്നതിന് വിലക്കുണ്ട്. ഒരു സ്ഥാനാര്‍ത്ഥിയുടെ ചുവര്‍ പരസ്യങ്ങള്‍ മറ്റ് കക്ഷികളുടെ പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നതും നീക്കം ചെയ്യുന്നതും കുറ്റകരമാണ്.
യോഗങ്ങള്‍ നടത്തുന്ന സ്ഥലത്ത് നിയന്ത്രണ ഉത്തരവുകളോ നിരോധനാജ്ഞകളോ നിലവിലില്ലെന്ന് സ്ഥാനാര്‍ത്ഥികള്‍ ഉറപ്പാക്കണം. ഇത്തരം ഉത്തരവുകള്‍ നിലവിലുണ്ടെങ്കില്‍ അവ കര്‍ശ്ശനമായി പാലിക്കണമെന്നും ഒഴിവാക്കേണ്ട പക്ഷം മുന്‍കൂര്‍ അനുമതി നേടണമെന്നും നിര്‍ദ്ദേശമുണ്ട്. യോഗങ്ങളില്‍ സംഘര്‍ഷം ഉണ്ടാക്കിയാല്‍ മൂന്നു മാസം തടവോ 1000 രൂപ വരെ പിഴയോ ലഭിക്കാം. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുമ്പോൾ ശബ്ദ മലിനീകരണ നിയമം-2000 പ്രകാരമുള്ള ഡെസിബല്‍ പരിധിക്കുള്ളില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഹാളുകള്‍ യോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നെങ്കില്‍ എല്ലാ പാര്‍ട്ടികള്‍ക്കും തുല്യാവകാശം നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ രാഷ്ട്രീയയോഗങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
ജാഥ സംഘടിപ്പിക്കുമ്പോള്‍ ജാഥ ആരംഭം, അവസാനം, റൂട്ട് എന്നിവയെല്ലാം മുന്‍കൂട്ടി നിശ്ചയിച്ച് പൊലീസിനെ അറിയിക്കണം. ഗതാഗത തടസ്സമുണ്ടാകാതെ ക്രമീകരിക്കണം. ലോക്കല്‍ പോലീസിന് ആവശ്യമായ ക്രമീകരണം നടത്താനായി പരിപാടിയുടെ സംഘാടകര്‍ ലോക്കല്‍ പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. ജാഥ കടന്നു പോകേണ്ട പ്രദേശങ്ങളില്‍ എന്തെങ്കിലും നിയന്ത്രണ ഉത്തരവുകള്‍ പ്രാബല്യത്തില്‍ ഉണ്ടോ എന്ന് സംഘാടകര്‍ പരിശോധിക്കേണ്ടതാണ്. ഈ നിയന്ത്രണങ്ങള്‍ ബന്ധപ്പെട്ട അധികാരി ഒഴിവാക്കി നല്‍കിയിട്ടില്ലെങ്കില്‍ അവ കൃത്യമായി പാലിക്കണം. ഗതാഗത നിയന്ത്രണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പാലിക്കണം. വാഹനഗതാഗതത്തിന് തടസ്സം സൃഷ്ടിക്കാത്ത വിധത്തില്‍ കടന്നുപോകുന്നതിന് സംഘാടകര്‍ മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കണം. ജാഥ വളരെ ദൈര്‍ഘ്യമേറിയതാണെങ്കില്‍, കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ചെറിയ വിഭാഗങ്ങളായി അത് സംഘടിപ്പിക്കണം.
രണ്ടോ അതിലധികമോ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ത്ഥികളോ ഒരേ സമയം ഒരേ റൂട്ടിലോ അതേ റൂട്ടിലെ ചിലഭാഗങ്ങളിലോ ജാഥകള്‍ നടത്താന്‍ തീരുമാനിക്കുകയാണെങ്കില്‍, സംഘാടകര്‍ തമ്മില്‍ മുന്‍കൂട്ടി ബന്ധപ്പെടുകയും ജാഥകള്‍ തമ്മില്‍ കൂട്ടിമുട്ടാതിരിക്കാനും ഗതാഗതതടസ്സം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഉണ്ടാകാതിരിക്കാനും ധാരണയിലെത്തുകയും വേണം. ഉചിതമായ ക്രമീകരണം നടത്തുന്നതിന് ലോക്കല്‍ പൊലീസിന്റെ സഹായം തേടേണ്ടതാണ്. ജാഥയില്‍ പങ്കെടുക്കുന്നവര്‍ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ള വസ്തുക്കള്‍ ജാഥയില്‍ കൊണ്ട് പോകുന്നത് ഒഴിവാക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പ്രത്യേകം ശ്രദ്ധിക്കണം. മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ട് നടക്കുന്നതും പരസ്യമായി അത്തരം കോലം കത്തിക്കുന്നതും ഇത്തരത്തിലുള്ള മറ്റ് പ്രകടനങ്ങളും രാഷ്ട്രീയ പാര്‍ട്ടിയോ സ്ഥാനാര്‍ത്ഥിയോ സ്വീകരിക്കാന്‍ പാടില്ല.