മക്ക: സൗദി അറേബ്യയിലെ മദീനയിൽ ഉംറ ബസ് കത്തി നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ നിന്നും പുറപ്പെട്ട ഉംറ ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. 43 ഹൈദരാബാദ് സ്വദേശികളാണ് ബസ്സിലുണ്ടായിരുന്നത്. മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ കുട്ടികളുമാണെന്നാണ് വിവരം. ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തൽക്ഷണം തീപിടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾ മാത്രം രക്ഷപ്പെട്ടെന്നാണ് വിവരം. രക്ഷപ്പെട്ടയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സൗദി സമയം ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. മക്കയിലെ തീർത്ഥാടനം പൂർത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. ബസ്സിലുണ്ടായിരുന്നവർ തീർത്ഥാടകർ മുഴുവൻ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.