കൊച്ചി: കേരളത്തില്‍ മകളുടെ തുടര്‍ചികിത്സയ്‌ക്കെത്തിയ മുന്‍ കെനിയന്‍ പ്രധാനമന്ത്രി റെയില ഒടിങ്ക അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ആറു ദിവസം മുമ്പാണ് ഒടുങ്കെ കൂത്താട്ടുകുളം ശ്രീധരീയത്തില്‍ എത്തിയത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മകളുടെ കണ്ണിന്‍റെ ചികിത്സക്ക് വേണ്ടിയാണ് ഇദ്ദേഹം കൂത്താട്ടുകുളത്ത് എത്തിയത്. പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നയതന്ത്ര തലത്തിലുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
2019ലാണ് ആദ്യമായി റെയില ഒടിങ്ക കേരളത്തിലെത്തുന്നത്. മകള്‍ റോസ്‌മേരി ഒഡിങ്കയുടെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു കേരളത്തിലെത്തിയത്. 2017-ല്‍ ഒരു രോഗത്തെ തുടര്‍ന്ന് റോസ്‌മേരിക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ചികിത്സ നടത്തിയെങ്കിലും കാഴ്ച ശക്തി തിരിച്ച് കിട്ടിയില്ല. ഒടുവില്‍ ശ്രീധരീയത്തിലെ ആയുര്‍വേദ ചികിത്സയെക്കുറിച്ച് അറിഞ്ഞ് 2019-ല്‍ ഇവിടെയെത്തി ചികിത്സ തേടുകയായിരുന്നു. ഒരു മാസം ഇവിടെ നിന്നുള്ള ചികിത്സയില്‍ കാഴ്ച തിരിച്ച് കിട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്തില്‍ ഈ സംഭവം വിവരിച്ചിരുന്നു. പിന്നീട് 2019ല്‍ തുടര്‍ ചികിത്സയ്ക്ക് വേണ്ടിയും റെയില ഒടിങ്കയും മകളും കൂത്താട്ടുകുളത്തെത്തിയിരുന്നു.