തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് വാരിക്കോരി പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സർക്കാർ. ക്ഷേമപെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന. പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പെൻഷൻ വീണ്ടും ഉയർത്തിയേക്കും. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്. മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും തമ്മിലുള്ള ചർച്ചയിലാണ് അന്തിമ തീരുമാനം ഉണ്ടാവുക.
സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കും. നാലു ശതമാനം ഡി.എ അനുവദിക്കുന്നതാണ് പരിഗണനയിലുള്ളത്. നവംബറിലോ ഡിസംബറിലോ ശമ്പളത്തിൽ ലഭിക്കുന്ന തരത്തിലാകും പ്രഖ്യാപനം. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് അഷ്വേഡ് പെൻഷൻ സ്ക്രീം പ്രാഖ്യാപിക്കാനും ആലോചന. സ്കീമിൻ്റെ വിശദാംശങ്ങൾ തയാറാക്കി അവതരിപ്പിക്കും.
ശമ്പള കമ്മീഷനെ വെക്കുന്നതും സെക്രട്ടറി തലസമിതിയെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. കമ്മീഷൻ തന്നെ വേണമെന്ന് സിപിഐഎമ്മിൻ്റെ സർവീസ് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് പെന്‍ഷന്‍ തുക വര്‍ദ്ധനവ് ലഭിച്ച് തുടങ്ങിയാല്‍ സര്‍ക്കാരിന് ഇത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.