ന്യൂഡൽഹി: രാജ്യവ്യാപകമായുള്ള തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ (എസ്ഐആര്‍) ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമടക്കം 12 സംസ്ഥാനങ്ങളിൽ എസ്ഐആര്‍ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. നാളെ മുതൽ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ ഇതിനുള്ള നടപടികള്‍ ആരംഭിക്കും. എസ്ഐആർ നടക്കുന്ന ഇടങ്ങളിൽ വോട്ടർപട്ടിക ഇന്നു മുതൽ മരവിപ്പിക്കും. ആധാര്‍ കാര്‍ഡ് തിരിച്ചറിയൽ രേഖയായി പരിഗണിക്കും.
കേരളത്തിന് പുറമെ ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷ്വദീപ്, ആന്‍ഡമാൻ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമടക്കം 12 ഇടങ്ങളിലാണ് രാജ്യവ്യാപക എസ്ഐആര്‍ ആദ്യം നടപ്പാക്കുക. എസ്ഐആറിന്‍റെ കരട് പട്ടിക ഡിസംബര്‍ 9ന് പ്രസിദ്ധീകരിക്കും. നവംബര്‍ 4 മുതൽ ഡിസംബര്‍ 4വരെയായിരിക്കും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടര്‍പട്ടിക പരിഷ്കരണം നടക്കുക. ഫെബ്രുവരി 7ന് ആയിരിക്കും അന്തിമ പട്ടിക പുറത്തിറക്കുക.
ബീഹാറിൽ ആദ്യഘട്ട എസ്ഐആർ വിജയകരമായി പൂർത്തിയാക്കി. ഒരു അപ്പീൽ പോലും ബീഹാറിൽ ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രാജ്യത്ത് 1951 മുതൽ 2004 വരെ എട്ടുതവണ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം നടന്നു. രാജ്യവ്യാപക എസ്ഐആറിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ബിഎൽഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാളെ മുതൽ പരിശീലനം തുടങ്ങും. ഓണ്‍ലൈനായും അപേക്ഷ പൂരിപ്പിക്കാം. രാഷ്ട്രീയ പാര്‍ട്ടികളുമായി എസ്ഐആര്‍ സംബന്ധിച്ച് സിഇഒമാര്‍ ചര്‍ച്ച നടത്തി വിശദീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദ്ദേശിക്കുന്ന ബൂത്ത് തല ഏജന്‍റുമാര്‍ക്കും പരിശീലനം നൽകുമെന്നും ഗ്യാനേഷ്കുമാര്‍ വ്യക്തമാക്കി.
കേരളമടക്കം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ആദ്യ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന സൂചന കമ്മീഷൻ നേരത്തെ നല്കിയിരുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എസ്ഐആർ അതുവരെ നീട്ടി വയ്ക്കണമെന്ന് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇക്കാര്യം പരിഗണിക്കാതെയാണ് കേരളത്തിലും എസ്ഐആര്‍ നടപ്പാക്കുന്നത്.