Trending

കൃത്യമായ പരിപാലനവും ശുചീകരണവുമില്ല; നരിക്കുനിയിൽ ഓപ്പൺ സ്റ്റേജ് നാശത്തിന്റെ വക്കിൽ.


നരിക്കുനി: നരിക്കുനി അങ്ങാടിയിൽ പൊതുപരിപാടികൾ നടത്താൻ സ്ഥലമില്ലെന്നതിന് പരിഹാരമായി ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമ്മിച്ച നരിക്കുനി ഗ്രാമപ്പഞ്ചായത്ത് ഓപ്പൺ സ്റ്റേജും പരിസരവും നാശത്തിന്റെ വക്കിൽ. കരിയിലകളും ചാരവും നിറഞ്ഞ് ഓപ്പൺ സ്റ്റേജ് പരിസരം മുഴുവൻ മലിനമായി കിടക്കുകയാണ്. ചുറ്റിലും വൈദ്യുതവിളക്കുകൾ സ്ഥാപിച്ചും ഇന്റർലോക്ക് പതിപ്പിച്ചും മനോഹരമാക്കി നാടിനു സമർപ്പിച്ച ഓപ്പൺ സ്റ്റേജാണ് കൃത്യമായ പരിപാലനവും ശുചീകരണവുമില്ലാതെ അവഗണിക്കപ്പെടുന്നത്.

സ്റ്റേജിനോടു ചേർത്ത് സംരക്ഷിച്ചു നിർത്തിയ തണൽ മരത്തിൽ നിന്ന്‌ പഴുത്തുവീഴുന്ന ഇലകൾ നീക്കം ചെയ്യാത്തതാണ് പരിസരമാകെ മലിനമാക്കുന്നത്. സ്റ്റേജിന്റെ ഇരുവശവും റോഡാണ്. ഒരുവശം പൂനൂർ-നരിക്കുനി റോഡും മറ്റൊന്ന് ബസ്‌സ്റ്റാൻഡിനു പിന്നിലെ കെട്ടിടങ്ങളിലേക്കുള്ള വഴിയുമാണ്. ഇരുവഴിയിലും വാഹനങ്ങൾ പോകുന്നുണ്ട്. സ്റ്റേജിനു പിന്നിലെ കെട്ടിടങ്ങളിലേക്കുള്ള റോഡാണ് കരിയിലകൾ വീണ് മലിനമാകുന്നത്. ഇവ സ്റ്റേജിന്റെ ഭിത്തിയോടും തടിമരത്തോടും ചേർത്ത്‌ ചാക്കിലാക്കിയും കൂട്ടിവെച്ചിട്ടുമുണ്ട്. ഇലക്കൂമ്പാരത്തിൽ ഇഴജന്തുക്കൾ കയറിപ്പറ്റി വഴിയാത്രക്കാർക്കും മറ്റും അപകടമുണ്ടാവാനുള്ള സാധ്യതയുണ്ട്‌. കൂട്ടിവെക്കുന്ന കരിയിലകൾ രാത്രിയുടെ മറവിൽ റോഡിലിട്ടു തന്നെ കത്തിക്കുന്നതും പതിവാണ്. റോഡിലെ ശേഷിക്കുന്ന ചാരവും ശല്യമാകുന്നു.

ഓപ്പൺ സ്റ്റേജിൽ ഇന്റർലോക്ക് പതിപ്പിച്ച് ഇരിപ്പിടത്തിനായി സജ്ജമാക്കിയ സദസ്സ് അനധികൃതമായി സ്വകാര്യ വാഹനങ്ങൾ കൈയേറുന്നതായും പരാതിയുണ്ട്. രാവിലെ പാർക്ക്‌ ചെയ്തു പോകുന്ന വാഹനം വൈകീട്ടാണ് മാറ്റുന്നത്. അനധികൃതമായി പാർക്ക്‌ ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നടപടിയില്ലാത്തപക്ഷം കൂടുതൽ വാഹനം കടന്നുവരാനും 10 ലക്ഷം ഉപയോഗപ്പെടുത്തി നിർമ്മിച്ച ഓപ്പൺ സ്റ്റേജ് സദസ്സിലെ ഇന്റർലോക്കുകൾ ഇളകിമാറാനും സാധ്യതയുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ആദ്യകാലത്ത് മത്സ്യമാർക്കറ്റായി ഉപയോഗിച്ച പഞ്ചായത്തിന്റെ നാലുസെന്റ് സ്ഥലത്താണ് ഓപ്പൺ സ്റ്റേജ്. 2022 സെപ്റ്റംബറിൽ ഉദ്ഘാടനം നടന്ന സ്റ്റേജിന്റെ വൈദ്യുത മീറ്ററും സ്വിച്ചുകളും മറ്റും മഴയേൽക്കാതെയും പൊടിയേൽക്കാതെയും സംരക്ഷിക്കാനായി നിർമ്മിച്ച സംരക്ഷണബോക്സും തകർന്ന നിലയിലാണ്.

Post a Comment

Previous Post Next Post