തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട അംഗൻവാടിയിൽ നിന്നും നൽകിയ അമൃതം പൊടി പായ്ക്കറ്റിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. ചെമ്മണ്ണുവിളയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടി കഴിച്ച് പ്രദേശവാസിയായ രണ്ടുവയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. പിന്നീടും ഉപയോഗം തുടർന്നു. ഒടുവിൽ പായ്ക്കറ്റ് തീരാറായപ്പോഴാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ഇതോടെ ചെമ്മണ്ണുവിള സ്വദേശികളായ കുട്ടിയുടെ മാതാപിതാക്കൾ അംഗൻവാടി ടീച്ചറെ വിവരം അറിയിച്ചു. പിന്നാലെ അമൃതം പൊടി വിതരണം ചെയ്യുന്ന കമ്പനിയെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുഞ്ഞിന് ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടെന്ന് ആശാവര്‍ക്കര്‍മാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആശാവര്‍ക്കര്‍മാര്‍ ഒആര്‍എസ് കൊടുത്തപ്പോൾ കുഞ്ഞിന് ഛര്‍ദ്ദിക്കും വയറിളക്കത്തിനും ശമനമുണ്ടായി. ദിവസങ്ങള്‍ കഴിഞ്ഞാണ് പല്ലിയെ കാണുന്നതെന്നതിനാൽ കുടുംബം ആശങ്കയിലാണ്. ഈ മാസം പത്താം തിയ്യതിയാണ് പൊടി വാങ്ങിയത്. ദിവസങ്ങള്‍ കഴിഞ്ഞാണ് പായ്ക്കറ്റ് പൊട്ടിച്ചതും കുഞ്ഞിന് നല്‍കിക്കൊണ്ടിരുന്നതും. അമൃതംപൊടിയിൽ പല്ലിയെ കണ്ടതോടെ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുകയാണ് രക്ഷിതാക്കള്‍.