കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ടയർ ഊരിത്തെറിച്ച സംഭവത്തിൽ ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്. ഫറോക്ക് സ്വദേശി നൗഷാദാണ് വാഹനത്തിൻ്റെ സർവീസ് അപാകത ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ അപകടത്തിൽ നൗഷാദിൻ്റെ കാലിന് പരിക്കേറ്റിരുന്നു.
ബജാജ് കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ ഒരു വർഷം മുമ്പാണ് നൗഷാദ് വാങ്ങിയത്. കൃത്യമായി ഷോറൂം സർവിസ് നടത്തിയിരുന്നു. ഒടുവിൽ കഴിഞ്ഞ ജൂൺ 12ന് ആണ് കെ വി ആർ മോട്ടോഴ്സിൻ്റെ ഫറോക്ക് ചുങ്കം ശാഖയിൽ നിന്ന് വാഹനം സർവീസ് ചെയ്തത്. ആഗസ്റ്റ് ഏഴിനായിരുന്നു സ്കൂട്ടർ ഓടിക്കൊണ്ടിരിക്കെ ടയർ ഊരിത്തെറിച്ചതെന്ന് നൗഷാദ് പറയുന്നു.
അപകടത്തിൽ കാലിന്റെ എല്ലു പൊട്ടി ഒരു മാസത്തോളമായി വിശ്രമത്തിലാണ്. സർവീസ് സെൻ്ററിനെ സമീപിച്ചെങ്കിലും ഇൻസ്‌പെക്ഷൻ റിപ്പോര്‍ട്ടടക്കം നൽകിയില്ലെന്നും നൗഷാദ് പറയുന്നു. അർഹമായ നഷ്ടപരിഹാരവും, അപകടത്തിലേക്ക് നയിച്ചതിൽ നടപടിയും ആവശ്യപ്പെട്ടാണ് നൗഷാദ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. അതേസമയം, അപകടം എങ്ങനെയാണ് സംഭവിച്ചത് എന്നതിൽ വ്യക്തതയില്ലെന്നാണ് സർവീസ് സെൻ്ററിന്റെ വിശദീകരണം.