താമരശ്ശേരി: താമരശ്ശേരിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മുക്കം നീലേശ്വരം വിളഞ്ഞിപിലാക്കൽ മുഹമ്മദ് അനസ് (20) ആണ് ഇന്ന് ഉച്ചയോടെ താമരശ്ശേരി ചുങ്കത്തിന് അടുത്തുവെച്ച് പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 81ഗ്രാം എംഡിഎംഎയാണ് യുവാവിൽ നിന്നും പോലീസ് കണ്ടെടുത്തത്.
ബാംഗ്ലൂരിൽ നിന്നും സ്കൂട്ടറിൽ വരുന്ന വഴിയാണ് യുവാവ് പിടിയിലായത്. KL 20 P 9658 നമ്പർ സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ. ഒരു വർഷമായിട്ട് ബാംഗ്ലൂരിൽ കഫെ ഷോപ്പിൽ ജീവനക്കാരനാണ് അനസ്. നാട്ടിലേക്ക് ലീവിന് വരുമ്പോൾ ബാംഗ്ലൂരിലെ മൊത്ത കച്ചവടക്കാരിൽ നിന്നും ലഹരിമരുന്ന് വാങ്ങി കോഴിക്കോട് ജില്ലയിൽ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ പതിവ് രീതി. പിടികൂടിയ ലഹരി മരുന്നിന് കേരളത്തിൽ മൂന്നുലക്ഷം രൂപയോളം വില വരും.
കോഴിക്കോട് റൂറൽ എസ്പി കെ.ഇ ബൈജു ഐപിഎസിൻ്റെ കീഴിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്. നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡിവൈഎസ്പി കെ. സുഷീർ എന്നിവരുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ്ഐ രാജീവ്ബാബു, താമരശ്ശേരി എസ്ഐമാരായ വി.കെ റസാക്ക്, എം.അബ്ദു, സ്പെഷ്യൽ സ്ക്വാഡ് എഎസ്ഐമാരായ ഷാജി വി.വി, വി.സി ബിനീഷ്, എസ്.സിപിഒ മാരായ എൻ.എം ജയരാജൻ, പി.പി ജിനീഷ്, ഇ.കെ അഖിലേഷ്, പി.കെ ലിനീഷ്, കെ.രമ്യ, ടി.പി പ്രശാന്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.