കണ്ണൂർ: രണ്ടു രൂപ ഡോക്‌ടർ എന്ന് അറിയിപ്പെട്ടിരുന്ന കണ്ണൂരിൻ്റെ സ്വന്തം ജനകീയ ഡോക്‌ടർ എ.കെ. രൈരു ഗോപാൽ (80) അന്തരിച്ചു. രോഗികളിൽ നിന്നും രണ്ടു രൂപ മാത്രം ഫീസ് വാങ്ങിയാണ് അര നൂറ്റാണ്ടോളം ഡോക്‌ടർ സേവനം ചെയ്തിരുന്നത്. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
നിർദ്ധന രോഗികളുടെ ആശ്രയമായിരുന്നു ഡോക്‌ടർ എ.കെ രൈരു ഗോപാലിൻ്റെ ക്ലിനിക്ക്. ആദ്യം തളാപ്പ് എൽഐസി ഓഫീസിന് സമീപത്തെ വീട്ടിലാണ് 35 വർഷം രോഗികളെ പരിശോധിച്ചത്. പിന്നീട് പരിശോധന താണ മാണിക്കക്കാവിനടുത്ത് ‘ലക്ഷ്മി’ എന്ന വീട്ടിലേക്ക് മാറ്റി. കുട്ടികൾ മുതൽ പ്രായമുള്ളവർവരെ ചികിത്സക്കായി ഇവിടെ എത്തിയിരുന്നു. വളരെ പാവപ്പെട്ട രോഗികൾക്ക് പരിശോധനയും മരുന്നുമടക്കം ഡോക്ടർ സൗജന്യമായി നൽകിയിരുന്നു.
പിതാവ്: പരേതനായ ഡോ. എ.ജി നമ്പ്യാർ. മാതാവ്: പരേതയായ എ.കെ ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പി.ഒ ശകുന്തള. മക്കൾ: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കൾ: ഡോ.തുഷാരാ ബാലഗോപാൽ, ഭാരത് മോഹൻ. സഹോദരങ്ങൾ: ഡോ. വേണുഗോപാൽ, പരേതനായ ഡോ.കൃഷ്ണഗോപാൽ, ഡോ. രാജഗോപാൽ.
ഡോ. എ.കെ രൈരു ഗോപാലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസമായിരുന്നു അദ്ദേഹത്തിന്റെ സേവന സന്നദ്ധതയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.